Site iconSite icon Janayugom Online

വസ്തുതാ പരിശോധനാ യൂണിറ്റ്: ജൂലൈ അഞ്ച് വരെ വിജ്ഞാപനം ചെയ്യില്ല

സര്‍ക്കാരിനെതിരായ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ജൂലെെ അഞ്ച് വരെ വസ്തുതാ പരിശോധനാ യൂണിറ്റ് രൂപീകരണം വിജ്ഞാപനം ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ ബോംബെ ഹൈക്കോടതിയില്‍. 2023ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ഭേദഗതി ചട്ടങ്ങൾ ചോദ്യം ചെയ്ത് സമര്‍പ്പിച്ച സ്റ്റാൻഡപ്പ് കോമേഡിയൻ കുനൽ കമ്രയുടെ ഹര്‍ജിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. 

ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, നീലാ ഗോഖലെ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രത്തിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ അടിയന്തര വാദം വേണമെന്ന ആവശ്യം കോടതി നിരാകരിച്ചു. വീണ്ടും ജൂണ്‍ എട്ടിന് കേസ് പരിഗണിക്കും. വസ്തുതാന്വേഷണ സമിതി തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കുന്ന ഏത് വാര്‍ത്തകളും നീക്കം ചെയ്യാന്‍ വാര്‍ത്താ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും നിര്‍ബന്ധിതരാകുന്നതാണ് ചട്ടഭേദഗതി. ഈ മാസം ആദ്യമായിരുന്നു ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. തുടര്‍ന്ന് ഡിജിറ്റൽ അവകാശ പ്രവർത്തകരും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പോലുള്ള മാധ്യമ സംഘടനകളും പുതിയ ചട്ടങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 

Eng­lish Summary;Fact-Checking Unit: Not noti­fied till July 5

You may also like this video

Exit mobile version