Site icon Janayugom Online

ഗുജറാത്ത് പാക്കിസ്ഥാനല്ലെന്ന് ഫഡ്നാവിസ്

വേദാന്ത ഗ്രൂപ്പ് ഗുജറാത്തിൽ സ്ഥാപിക്കുന്ന സെമികണ്ടക്ടർ നിർമാണ ഫാക്ടറി സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഗുജറാത്ത് പാക്കിസ്ഥാനല്ലെന്നും അയൽ സംസ്ഥാനമാണെന്നും ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയ്ക്കു ലഭിക്കാത്ത ഫാക്ടറി ഗുജറാത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചതാണു പ്രതിപക്ഷം വിവാദമാക്കിയത്.

തയ്‌വാനിലെ ഫോക്സ്കോണുമായി സഹകരിച്ചാണു ഗുജറാത്തിലെ അഹമ്മദാബാദിൽ 2000 കോടി ഡോളറിന്റെ സെമികണ്ടക്ടർ പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതി നിരക്കിൽ ഉൾപ്പെടെ വൻ ഇളവ് ഗുജറാത്ത് സർക്കാർ വേദാന്തയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഫാക്ടറി സ്ഥാപിക്കാൻ മഹാരാഷ്ട്ര, തെലങ്കാന, കർണാടക എന്നിവയും ആകർഷക ഇളവുകൾ വേദാന്തയ്ക്കു മുന്നിൽവച്ചു. അവസാന റൗണ്ടിൽ മഹാരാഷ്ട്രയും ഗുജറാത്തും പരിഗണനയിൽ വന്നെങ്കിലും നറുക്കുവീണത് ഗുജറാത്തിനായിരുന്നു. ഗുജറാത്ത് ഒരിക്കലും പാക്കിസ്ഥാനല്ല, നമ്മുടെ സഹോദര സംസ്ഥാനമാണ്.

ഇത് ആരോഗ്യപരമായ മത്സരമാണ്. കർണാടക ഉൾപ്പെടെ എല്ലാവരേക്കാളും മുന്നിൽ എത്തണമെന്നാണു ഞങ്ങളുടെ ആഗ്രഹം. ഞങ്ങൾ അധികാരത്തിൽ വരുന്നതിനു മുൻപെടുത്ത തീരുമാനമാണിത്. ഞങ്ങളുടെ സർക്കാർ വന്നപ്പോൾ വേദാന്ത ഫാക്ടറി ഇവിടെ വരാനായി പരമാവധി ശ്രമിച്ചു. ഇക്കാര്യത്തിൽ ഒന്നും ചെയ്യാത്തവരാണ് ഞങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നത് ഫഡ്നാവിസ് പറഞ്ഞു. നേരത്തേയുണ്ടായിരുന്ന മഹാവികാസ് അഘാഡി സഖ്യസർക്കാർ അഴിമതി നിറഞ്ഞതായിരുന്നെന്നും ‘10 ശതമാനം കമ്മിഷൻ’ വേണമായിരുന്നെന്നും ഫഡ്നാവിസ് ആരോപിച്ചു.

എല്ലാം തടയുക എന്നതാണ് പ്രതിപക്ഷത്തിന്റെ നയം. ഈ നയവുമായി മഹാരാഷ്ട്രയ്ക്കു ഗുജറാത്തിനെ മറികടക്കാനാകില്ല. മുൻ സർക്കാർ മഹാരാഷ്ട്രയുടെ വിദേശനിക്ഷേപം 26 ബില്യൻ ഡോളറിൽനിന്നു 18 ബില്യൻ ഡോളറായി കുറച്ചെന്നും ഫഡ്‍നാവിസ് പറഞ്ഞു. ഗുജറാത്തിൽ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സെമി കണ്ടക്ടർ പ്ലാന്റിനായി വേദാന്ത ഗ്രൂപ്പും ഫോക്സ്കോണും 1.54 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്. ഗുജറാത്തിനു ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇലക്ട്രോണിക്സ്, ഓട്ടമോട്ടീവ് രംഗത്ത് അവിഭാജ്യ ഘടകമായ സെമികണ്ടക്ടറുകളുടെ ഇന്ത്യയിലെ വിപണി 2021ൽ 2720 കോടി ഡോളറിന്റേതായിരുന്നു. 2026ൽ ഇത് 6400 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. 

Eng­lish Sumam­ry: Fad­navis says Gujarat is not Pakistan

You may also like this video:

Exit mobile version