Site iconSite icon Janayugom Online

ഇംഗ്ലീഷ് പരീക്ഷ തോറ്റു; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് പരാജയം

ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങി ഇന്ത്യ. അഞ്ച് വിക്കറ്റ് വിജയമാണ് ആതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 371 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 149 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. അവസാന ദിനമായ ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. ഇംഗ്ലണ്ട് ഓപ്പണര്‍മാരെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടി. 188 റണ്‍സാണ് ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും ബെന്‍ ഡക്കറ്റും കൂട്ടിച്ചേര്‍ത്തത്. 65 റണ്‍സെടുത്ത ക്രൗളിയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇതിന് പിന്നാലെ അതിവേഗം ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാക്കായി. ഒലി പോപ്പ് (എട്ട്), ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക് (പൂജ്യം) എന്നിവരാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബ്രൂക്ക് പുറത്താകുമ്പോള്‍ സ്കോര്‍ നാലിന് 253 റണ്‍സെന്ന നിലയിലായിരുന്നു. ജോ റൂട്ടും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 300 കടന്നതും സ്റ്റോക്സ് പുറത്തായി. എന്നാല്‍ പിന്നാലെയെത്തിയ ജാമി സ്മിത്ത് റൂട്ടിനൊപ്പം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. 

രണ്ടാം ഇന്നിങ്സില്‍ കെ എല്‍ രാഹുലിന്റെയും റിഷഭ് പന്തിന്റെയും സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. രാഹുല്‍ 137 റണ്‍സും പന്ത് 118 റണ്‍സുമെടുത്താണ് പുറത്തായത് ആദ്യ ഇന്നിങ്സിലും പന്ത് സെഞ്ചുറി നേടിയിരുന്നു. മറ്റാര്‍ക്കും തിളങ്ങാനായില്ല. നാലാം ദിനത്തില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്നലെ ആദ്യം നഷ്ടമായത്. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ഗില്‍ രണ്ടാം ഇന്നിങ്സില്‍ എട്ട് റണ്‍സുമായി മടങ്ങി. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച രാഹുല്‍റിഷഭ് പന്ത് സഖ്യം ഇന്ത്യയെ അനായാസം 200 കടത്തി. സ്കോര്‍ 287ല്‍ നില്‍ക്കെ പന്തിനെ പുറത്താക്കി ഷൊയ്ബ് ബഷീര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇരുവരും ചേര്‍ന്ന് 195 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. രാഹുലിനൊപ്പം മലയാളി താരം കരുണ്‍ നായരും എത്തിയതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ സ്കോര്‍ 300 കടന്നു. 137 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. തൊട്ടുപിന്നാലെ കരുണും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യ ഇന്നിങ്സ് പോലെ വാലറ്റത്തിന് പിടിച്ചുനില്‍ക്കനാകാതിരുന്നതോടെ ഇന്ത്യ 364 റണ്‍സിനൊതുങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 471ന് പുറത്തായി. ശുഭ്മാന്‍ ഗില്‍ (147), റിഷഭ് പന്ത് (134), യശസ്വി ജയ്സ്വാള്‍ (101) എന്നിവരുടെ സെഞ്ചുറികളാണ് കരുത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 465 റണ്‍സിന് പുറത്താക്കിയതോടെ ഇന്ത്യക്ക് ആറ് റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ 364 റണ്‍സ് നേടാനെ ഇന്ത്യക്കായുള്ളു. 

Exit mobile version