Site iconSite icon Janayugom Online

രജനികാന്തിൻറെയും ധനുഷിൻറെയും വീടുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; ഇ‑മെയിൽ സന്ദേശം എത്തിയത് തമിഴ്‌നാട് ഡിജിപി ഓഫീസില്‍

തമിഴ്‌നാട്ടിൽ നടന്മാരായ രജനികാന്തിൻ്റെയും ധനുഷിൻ്റെയും വീടുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. വീടുകളിൽ സ്‌ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് തമിഴ്‌നാട് ഡിജിപി ഓഫീസിൽ ഒക്ടോബർ 27‑നാണ് ഇ‑മെയിൽ സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും ഇരുവരുടെയും വീടുകളിൽ വിശദമായ പരിശോധന നടത്തി. രജനികാന്ത്, ധനുഷ് എന്നിവരുടെ വസതികൾക്ക് പുറമെ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ സേവൽപെരുന്തഗൈയുടെ വീട്ടിലും സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.

എല്ലാ സ്ഥലങ്ങളിലും സുരക്ഷാ പരിശോധനകൾ നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണികൾ വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പുറത്തുനിന്നുള്ള ആരും വീട്ടിൽ പ്രവേശിച്ചിട്ടില്ലെന്ന് രജനികാന്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ പ്രമുഖ വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ട് അടുത്തിടെയായി വ്യാജ ബോംബ് ഭീഷണികൾ വർധിച്ചുവരുന്നതിൻ്റെ ഭാഗമായാണ് പൊലീസ് ഈ സംഭവത്തെയും കാണുന്നത്. ഈ മാസം ആദ്യം നടി തൃഷ കൃഷ്ണൻ, എസ് വി ശേഖർ, സംഗീത സംവിധായകൻ ഇളയരാജയുടെ സ്റ്റുഡിയോ എന്നിവിടങ്ങളിലും സമാനമായ ഭീഷണികൾ ലഭിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 9‑ന് നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തി വിളിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെയുള്ള അന്വേഷണങ്ങളിൽ ഈ ഭീഷണികളൊന്നും യാഥാർത്ഥ്യമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. 

Exit mobile version