Site iconSite icon Janayugom Online

സംസ്ഥാനത്ത് 2 ലക്ഷം രൂപയുടെ വ്യാജ മരുന്നുകൾ പിടികൂടി; തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഡ്രഗ് ഇന്റലിജൻസ് റെയ്ഡ്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ 2 ലക്ഷത്തിലധികം രൂപ വിലവരുന്ന വ്യാജ മരുന്നുകൾ ഡ്രഗ് ഇന്റലിജൻസ് വിഭാഗം പിടികൂടി. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നാണ് വ്യാജ മരുന്നുകൾ കണ്ടെത്തിയത്.
തിരുവനന്തപുരത്തെ ആശ്വാസ് ഫാർമ, തൃശൂരിലെ മെഡ് വേൾഡ് ഫാർമ എന്നീ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
ഈ സ്ഥാപനങ്ങളുടെ ഡ്രഗ്‌സ് ലൈസൻസുകൾ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. വ്യാജ മരുന്നുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കൺട്രോളറുടെ ഏകോപനത്തിൽ പരിശോധനകൾ നടത്തിയത്.

ആസ്തമ രോഗികൾ വ്യാപകമായി ഉപയോഗിച്ച് വരുന്ന, സിപ്ല ലിമിറ്റഡ് എന്ന കമ്പനിയുടെ സെറോഫ്ളോ റോട്ടാക്യാപ്സ് 250 ഇൻഹേലറിൻ്റെ വ്യാജ മരുന്നുകളാണ് പ്രധാനമായും പിടികൂടിയത്. വ്യാജമരുന്ന് ശൃംഖല സംബന്ധിച്ച തുടരന്വേഷണം ഊർജിതമായി നടത്തി അനിവാര്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്തിന് പുറത്ത് നിന്ന് മരുന്ന് വാങ്ങുന്ന വ്യാപാരികൾ, വിതരണ ശൃംഖലയിൽ നിന്നുമുള്ള എല്ലാ ബില്ലുകളും സൂക്ഷിക്കുകയും പരിശോധനയ്ക്ക് ഹാജരാക്കുകയും വേണം. മതിയായ രേഖകൾ ഇല്ലാതെ നിയമ വിരുദ്ധമായി മരുന്നുകൾ സൂക്ഷിക്കുന്നത് കണ്ടെത്തിയാൽ പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസൻസുകൾ റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version