Site iconSite icon Janayugom Online

വ്യാജ വിദേശ റിക്രൂട്ട്‌മെന്റ്: ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ

വ്യാജ വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തി ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിലായി. പാലാരിവട്ടം ചക്കരപ്പറമ്പ് ഭാഗത്ത് ഡ്രീമർ പാഷനൈറ്റ്, ഫ്ളെയിങ് ഫ്യൂചർ എന്നീ വ്യാജ വിസ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ നടത്തി വന്നിരുന്ന കണ്ണൂർ പളളിക്കുന്ന് സ്വദേശി ദിവിക്ഷിത് (31), ഭാര്യ കോതമംഗലം കോട്ടപ്പടി സ്വദേശി ഡെന്ന(26), കണ്ണൂർ മാമ്പറം സ്വദേശി റിജുൻ (28) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 

പോളണ്ട്, ന്യൂസിലാൻഡ്, പോർച്ചുഗൽ, അർമേനിയ എന്നീ വിദേശരാജ്യങ്ങളിലേക്ക് ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വർക്ക് വിസ തരപ്പെടുത്തിത്തരാം എന്ന് ഉദ്യോഗാർത്ഥികളെപ്പറഞ്ഞ് വിശ്വസിപ്പിച്ചതിനു ശേഷം വിസ നൽകാതെയും, ചിലർക്ക് വിസിറ്റിംഗ് വിസ നൽകിയും പണം തട്ടിയെടുക്കുന്നതാണ് പ്രതികളുടെ രീതി. 

ന്യൂസിലാൻഡിലേക്ക് വിസിറ്റിംഗ് വിസ നൽകി തിരുവനന്തപുരം സ്വദേശികളിൽ നിന്നും 14 ലക്ഷത്തോളം രൂപയും അർമേനിയയിലേക്ക് വിസിറ്റിംഗ് വിസ നൽകി കൊച്ചി സ്വദേശിയിൽ നിന്നും 5 ലക്ഷത്തോളം രൂപയും തട്ടിയെടുത്ത കേസുകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയിൽ സിനിമാ താരങ്ങളെ വെച്ച് പരസ്യം നൽകി കേരളത്തിലെ വിവിധ ജില്ലകളിലുളള 100ഓളം ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയിട്ടുളളതായി വിവരം ലഭിച്ചിട്ടുണ്ട്.

അറസ്റ്റ് ചെയുമെന്നറിഞ്ഞ് ഒളിവിൽ പോയ പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പാടിവട്ടം ഭാഗത്തു നിന്നും അറസ്റ്റ് ചെയ്തത്.പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗ്ഗീസിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവരെ കോടതി റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Fake for­eign recruit­ment: Sus­pects who defraud­ed lakhs arrested

You may also like this video

Exit mobile version