ഉത്തർപ്രദേശിലെ ഝാൻസിയിൽ കുടുംബവഴക്കിനെ തുടർന്ന് 12‑കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയതായി പരാതി. സഹിൽ യാദവ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം മുതൽ കാണാതായ കുട്ടിയെ രാത്രി വൈകിയും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ തിരച്ചിലിലാണ് ഫാം ഹൗസിനോട് ചേർന്നുള്ള വൈക്കോൽപ്പുരയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് ഫൊറൻസിക് സംഘം അകത്ത് പ്രവേശിച്ചപ്പോൾ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടത്. കഴുത്തറുത്ത നിലയിലും സ്വകാര്യ ഭാഗങ്ങളിൽ ആഴത്തിൽ മുറിവേൽപ്പിച്ച നിലയിലും ആയിരുന്നു മൃതദേഹം.
സംഭവത്തിൽ കുട്ടിയുടെ പിതാവിൻ്റെ സഹോദരനായ അവതാറിനും ഭാര്യ മഞ്ജുവിനുമെതിരെ കുടുംബം പരാതി നൽകിയിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ മുറി ഫൊറൻസിക് സംഘം സീൽ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

