Site iconSite icon Janayugom Online

മെസിയുടെ ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ൽ പ്രതിഷേധിച്ച് ആരാധകര്‍

അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസ ലയണൽ മെസിയുടെ ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ൽ പ്രതിഷേധവുമായി ആരാധകർ. കൊൽക്കത്തിയിൽ നടന്ന പരിപാടിയില്‍ മെസ്സി എത്തിയെങ്കിലും 10മിനിറ്റിനുള്ളിൽ അദ്ദേഹം സ്റ്റേഡിയം വിടുകയായിരുന്നു. മെസിയെ കാണാനായി 50,000 ല്‍ അധികം ആളുകളാണ് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്. 5,000 മുതൽ 45,000 രൂപ വരെ ടിക്കറ്റിന് ചിലവാക്കിയിട്ട് മെസിയെ കാണാനാകാതെ മടങ്ങേണ്ടി വന്നതോടെ ആരാധകർ രോഷാകുലരാകുകയായിരുന്നു. പിന്നാലെ ആരാധകർ വേദിയിലേക്ക് കുപ്പികളും കസേരകളും വലിച്ചെറിയുകയും വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. വലിയ ഒത്തുചേരലുകളിലെ പരിപാടികളുടെ ആസൂത്രണത്തെയും ജനക്കൂട്ടത്തിന്റെ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ പലരും പങ്കുവച്ചു.പരിപാടിയുടെ സംഘാടനം തികഞ്ഞ പരാജയമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു. അതേസമയം പരിപാടിക്കിടെയുണ്ടായ മോശം മാനേജ്മെന്റിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ബംഗാൾ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷക്കാൻ ഒരു അന്വേഷണ സമിതി രൂപീകരിക്കുമെന്ന് പറഞ്ഞു. ലയണൽ മെസ്സിയോടും എല്ലാ കായിക പ്രേമികളോടും അദ്ദേഹത്തിന്റെ ആരാധകരോടും ക്ഷമ ചോദിക്കുന്നതായും മമത പറഞ്ഞു.

ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവര്‍ക്കൊപ്പമാണ് മെസിയെത്തിയത്. ഹൈദരാബാദിലാണ് മെസിയുടെ അടുത്ത പര്യടനം. മുംബൈ, ഡൽഹി എന്നിവിടങ്ങളും താരം സന്ദർശക്കും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസി കൂടിക്കാഴ്ച നടത്തും.

Exit mobile version