Site icon Janayugom Online

കർഷക, തൊഴിലാളി മഹാധർണയ്ക്ക് ഉജ്വല സമാപനം

binoy viswam

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളികളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പോരാട്ടം ശക്തമാക്കുമെന്ന് വിളംബരം ചെയ്ത് മഹാധര്‍ണയ്ക്ക് ഉജ്വല സമാപനം. രാജ്ഭവന് മുന്നില്‍ മൂന്ന് ദിവസങ്ങളായി നടന്നുവന്ന മഹാധര്‍ണയുടെ സമാപനദിനമായ ഇന്നലെയും നൂറുകണക്കിന് തൊഴിലാളികളും കര്‍ഷകരും പങ്കെടുത്തു.
മോഡി സര്‍ക്കാരിനെതിരെ കര്‍ഷകരും തൊഴിലാളികളും ഉയര്‍ത്തുന്ന പോരാട്ടം രാജ്യത്തിന്റെ ഭാവിയില്‍ താല്പര്യമുള്ള എല്ലാ ജനങ്ങള്‍ക്ക് കൂടി വേണ്ടി ഉള്ളതാണെന്ന് ധര്‍ണയെ അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. സമാപന യോഗത്തിൽ വി ചാമുണ്ണി, എൻ രാജൻ, പള്ളിച്ചല്‍ വിജയന്‍, വിജു കൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു.
ദേശീയ ട്രേഡ് യൂണിയൻ ക്യാമ്പയിൻ കമ്മിറ്റിയുടെയും സംയുക്ത കിസാൻ മോർച്ചയുടെയും ആഹ്വാനപ്രകാരമാണ് രാജ്യത്തെ സംസ്ഥാന രാജ്‌ഭവനുകൾക്ക്‌ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കർഷകരുടെ കടബാധ്യത എഴുതിത്തള്ളുക, കാർഷിക വിളകൾക്ക് ഡോ. സ്വാമിനാഥൻ കമ്മിഷൻ നിർദേശിച്ച താങ്ങുവില ലഭ്യമാക്കുക, കർഷക സമരത്തിന്റെ ഭാഗമായ ഒത്തുതീർപ്പു വ്യവസ്ഥകൾ ഉടൻ നടപ്പാക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിൽ ചെയ്യാനുള്ള അവകാശം അടിസ്ഥാനപരമാക്കുക, ദേശീയ മിനിമം വേതനം പ്രതിമാസം 26,000 രൂപയാക്കുക തുടങ്ങി 21 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.

You may also like this video

Exit mobile version