Site iconSite icon Janayugom Online

ബിജെപി നേതാക്കളുടെ വസതിക്ക് മുന്നിലേക്ക് സമരം മാറ്റി കര്‍ഷകര്‍; റെയില്‍ തടയല്‍ സമരം അവസാനിപ്പിച്ചു

മിനിമം താങ്ങുവില പ്രഖ്യാപനം അടക്കമുള്ള ആവശ്യം ഉന്നയിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ശംഭു അതിര്‍ത്തിയില്‍ നടത്തിവന്ന റെയില്‍ തടയല്‍ സമരം അവസാനിപ്പിച്ചു. പകരം ഇന്നലെ മുതല്‍ ബിജെപി നേതാക്കളുടെ വസതിക്ക് മുന്നില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചു. പഞ്ചാബ്- ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുടെ വസതിക്ക് മുന്നിലാകും ഇനി സമരം തുടരുകയെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.

സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര വിഭാഗം ) കര്‍ഷകരാണ് ഹരിയാനയിലെ ശംഭു റെയില്‍വേ സ്റ്റേഷനിലെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്തമായി നടത്തി വന്ന റെയില്‍ തടയല്‍ സമരമാണ് കഴിഞ്ഞ ദിവസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കര്‍ഷക സമരം ആരംഭിച്ചതിന്റെ 100-ാം ദിനം പ്രമാണിച്ച് ശംഭു അതിര്‍ത്തിയില്‍ നാളെ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും ഇരു സംഘടനാ നേതാക്കളും അറിയിച്ചു.
ലോക് സഭ തെരഞ്ഞെടുപ്പില്‍ ഫരീദ്കോട്ട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഹന്‍സ് രാജ് ഹന്‍സ്, ലുധിയാന മണ്ഡലത്തിലെ രവ്നീത് സിങ് ബിട്ടു എന്നിവര്‍ കര്‍ഷക സംഘടനാ പ്രവര്‍ത്തകരെയും നേതാക്കളെയും ഭീഷണിപ്പെടുത്തുന്ന വിധം പെരുമാറുന്നത് അംഗീകരിക്കില്ല. കര്‍ഷക സമരത്തെ അടിച്ചമര്‍ത്തനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. ശംഭുവിലെയും ഖനൗരിയിലെയും സമരം തുടര്‍ന്നു കൊണ്ട് തന്നെ ബിജെപി നേതാക്കളുടെ വസതിക്ക് മുന്നില്‍ സമരം ചെയ്യാനാണ് തീരുമാനം. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ സര്‍വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച കോ ഓര്‍ഡിനേറ്റര്‍ ജഗജിത് സിങ് ധാലിവാള്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Farm­ers shift­ed their protest to the res­i­dence of BJP lead­ers; The rail block­ade strike ended

You may also like this video

Exit mobile version