മുനമ്പം കേസിൽ ഫാറൂഖ് കോളജിന്റേത് വഖഫ് ഭൂമി തന്നെയെന്ന് ട്രിബ്യൂണലിൽ വഖഫ് ബോർഡ്. ആധാരത്തിൽ രണ്ടു തവണ വഖഫെന്ന് പരാമർശിച്ചിട്ടുണ്ട്. കൂടാതെ ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നുവെന്ന ഭാഗവും വഖഫ് ബോർഡ് അഭിഭാഷകൻ അഡ്വ. ഇഖ്ബാൽ ട്രിബ്യൂണലിൽ ജസ്റ്റിസ് രാജൻ തട്ടിലിന് മുമ്പാകെ ഉന്നയിച്ചു. പ്രഥമ ദൃഷ്ട്യാ ആധാരം പരിശോധിക്കുമ്പോൾ വഖഫല്ലേയെന്നായിരുന്നു ഫാറൂഖ് കോളജിനോട് ജസ്റ്റിസിന്റെ ചോദ്യം. എന്നാൽ ആധാര പ്രകാരം ഫാറൂഖ് കോളജിന് ഭൂമി ക്രയവിക്രയം നടത്താൻ അവകാശമുണ്ടെന്നും കോളജ് പ്രവർത്തനം അവസാനിപ്പിക്കുകയും ഭൂമി ബാക്കിയാവുകയും ചെയ്താൽ ഭൂമി തന്റെ കുടുംബത്തിലേക്ക് മടങ്ങുമെന്ന് വാഖിഫായ സിദ്ദീഖ് സേട്ട് ആധാരത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു ഫാറൂഖ് കോളജിന്റെ വാദം. അതുകൊണ്ട് തന്നെ ഈ ഭൂമി വഖഫായി പരിഗണിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. മുനമ്പം നിവാസികൾക്ക് വേണ്ടി അഭിഭാഷകൻ ഓൺലൈനായാണ് ഹാജരായത്.
ഫാറൂഖ് കോളജ് ഭൂമി കേസ്; വഖഫ് ട്രിബ്യൂണൽ വാദം തുടങ്ങി

