Site icon Janayugom Online

ഇലക്ടറല്‍ ബോണ്ടിനെതിരെ എഫ്എടിഎഫ്

electoral bond

ഇന്ത്യയില്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനം വഴി ഭരണകക്ഷിയ്ക്ക് കോടികണക്കിന് രൂപ ലഭിക്കുന്നതായി അന്താരാഷ്ട്ര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ് ).
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന് കടകവിരുദ്ധമായ ഇലക്ടറല്‍ ബോണ്ട് അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിതുറക്കുന്നതായും എഫ്എടിഎഫ് അംഗരാജ്യങ്ങളുടെ ഏകോപന സമിതി വിലയിരുത്തി. എഫ്എടിഎഫിന്റെ ഇന്നലെ നടന്ന യോഗത്തിലാണ് അംഗരാജ്യങ്ങളുടെ മ്യൂച്വല്‍ ഇവാലുവേഷന്‍ റിവ്യു (എംഇആര്‍)വില്‍ ഇലക്ടറല്‍ ബോണ്ട് ചര്‍ച്ചാവിഷയമായത്.
അജ്ഞാത വ്യക്തികളും കമ്പനികളും ഭരണകക്ഷിയ്ക്ക് വന്‍തോതില്‍ ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കുന്ന പ്രവണത കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി, പൗരന്റെ ഭരണഘടനാ അവകാശം ലംഘിക്കുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എഫ്എടിഎഫ് സമിതി വിലയിരുത്തി. ജനാധിപത്യ സംവിധാനത്തിനെ തുരങ്കം വെയ്ക്കുന്ന രീതിയിലാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും സമിതി നിരീക്ഷിച്ചു.

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടന്ന വാദങ്ങളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നടത്തിയ അഭിപ്രായപ്രകടനവും യോഗത്തില്‍ ചര്‍ച്ചയായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം അവഗണിച്ചും ഇലക്ടറല്‍ ബോണ്ടിനെ പിന്താങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തെ നോക്കുകുത്തിയാക്കിയാണ് സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും എഫ്എടിഎഫ് സമിതി യോഗം വിലയിരുത്തി.
ഇലക്ടറല്‍ ബോണ്ട് വിഷയത്തിലെ ഹര്‍ജികള്‍ കഴിഞ്ഞദിവസം സുപ്രീം കോടതി വിധിപറയാന്‍ മാറ്റിയിരുന്നു.
തീവ്രവാദ നിയമം മറയാക്കി ഇന്ത്യയില്‍ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും കേന്ദ്ര സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന ആക്ഷേപവും യോഗത്തില്‍ ചര്‍ച്ചയായി. 1989ല്‍ സ്ഥാപിതമായ ജി-ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സ്. അന്താരാഷ്ട്ര തലത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിങ് എന്നിവ നീരിക്ഷിക്കുകയും നിയമനടപടി സ്വീകരിക്കുകയുമാണ് ഏജന്‍സിയുടെ ചുമതല. 

Eng­lish Sum­ma­ry: FATF against Elec­toral Bonds

You may also like this video

Exit mobile version