Site icon Janayugom Online

അഞ്ച് ആത്മ ഹ ത്യാക്കുറിപ്പുകള്‍ എഴുതിവാങ്ങി 16കാരിയെ പിതാവ് കൊ ല പ്പെടുത്തി

ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയ ശേഷം പിതാവ് 16കാരിയായ മകളെ കൊലപ്പെടുത്തി. പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.ഈ മാസം ആറിന് മഹാരാ‌ഷ്ട്രയിലെ നാ‌ഗ്‌പൂരിലെ കല്‍മാനയിലെ വീട്ടിലാണു പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും ബന്ധുക്കളെയും പാഠം പഠിപ്പിക്കുന്നതിനായി ആത്മഹത്യാക്കുറിപ്പ് എഴുതി നല്‍കിയതിനു ശേഷം ആത്മഹത്യ ചെയ്യുന്നതു പോലെ അഭിനയിക്കാന്‍ പിതാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ കൈപ്പടയില്‍ എഴുതിയ അഞ്ച് ആത്മഹത്യാക്കുറിപ്പുകള്‍ കല്‍മാനയിലെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഈ കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ രണ്ടാനമ്മ, അമ്മാവന്‍, അമ്മായി, മുത്തശ്ശന്‍, മുത്തശ്ശി എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പിതാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെയാണ് കൊലപാതകത്തിലേക്കു വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചത്.
12 വയസുള്ള ഇളയ സഹോദരിയുടെ കണ്‍മുന്നില്‍ വച്ചാണു 40കാരനായ പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. കഴുത്തില്‍ കുരുക്കിട്ട് പെണ്‍കുട്ടിയെ സ്റ്റൂളിന് മുകളില്‍ കയറ്റി നിര്‍ത്തി. പെണ്‍കുട്ടിയോടു തൂങ്ങി മരിക്കുന്നതു പോലെ അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം സ്റ്റൂള്‍ തട്ടിമാറ്റി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം വീട്ടില്‍ നിന്നിറങ്ങി പോയ പ്രതി അല്‍പസമയത്തിനകം തിരിച്ചെത്തി.

ഇയാള്‍ തന്നെയാണ് മരണ വിവരം പൊലീസില്‍ അറിയിച്ചത്. വീട് വിട്ടുപോയ താന്‍ തിരികെയെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഫോണില്‍ നിന്ന് ചിത്രങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയുള്ള ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിക്കുകയായിരുന്നു. ആദ്യ ഭാര്യ 2016ല്‍ ആത്മഹത്യ ചെയ്തിരുന്നു. രണ്ടാം ഭാര്യയും ഇയാളെ ഉപേക്ഷിച്ചു. കൊലപാതകത്തിനു പിന്നിലുള്ള കാര്യങ്ങളെക്കുറിച്ച്‌ വിശദമായ അന്വേഷണം നടക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Father killed 16-year-old by writ­ing five sui­cide notes

You may also like this video

Exit mobile version