Site iconSite icon Janayugom Online

യുഎസ് തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലെന്ന് എഫ്ബിഐ

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ വിദേശ ഇടപെടലുണ്ടായതായി റിപ്പോര്‍ട്ട്. പ്രചരണ വിഭാഗവുമായി ബന്ധപ്പെട്ട ഇമെയിലുകളും മറ്റ് രേഖകളും വിദേശ സംഘങ്ങള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി എഫ്ബിഐ സ്ഥിരീകരിച്ചു. സൈബർ സുരക്ഷയിലൂടെ ഹാക്കിങ് ശ്രമത്തെ തടഞ്ഞുവെന്ന് കമലാ ഹാരിസിന്റെ പ്രചരണ വിഭാഗം വ്യക്തമാക്കി. ജോ ബെെഡന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സമയത്തും ഹാക്കിങ് ശ്രമങ്ങള്‍ നടന്നിരുന്നുവെന്നാണ് കണ്ടെത്തല്‍. ബൈഡൻ-കമല പ്രചരണ ക്യാമ്പിലുണ്ടായിരുന്ന മൂന്ന് അംഗങ്ങൾക്ക് വ്യാജ ഇമെയിലുകൾ ലഭിച്ചിരുന്നു. യഥാർത്ഥമെന്ന് തോന്നിക്കുന്ന ഇവയിലൂടെ ഹാക്കർമാർക്ക് സ്റ്റാഫുകളുടെ മറ്റ് ഇമെയിൽ ആശയവിനിമയങ്ങൾ ചോര്‍ത്താന്‍ കഴിയും. അതേസമയം, ഫിഷിങ് ശ്രമം വിജയിച്ചോ എന്ന് വ്യക്തമല്ല. 

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചരണ ക്യാമ്പില്‍ നിന്നുള്ള ഇമെയിലുകളും ഹാക്ക് ചെയ്തിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെടാനുള്ള വിദേശ ഏജന്റുമാരുടെ ശ്രമം വിശദമാക്കി മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ട് പുറത്തിറക്കിയതിനു പിന്നാലെയായിരുന്നു ഹാക്കിങ് നടന്നുവെന്ന വെളിപ്പെടുത്തലുമായി റിപ്പബ്ലിക്കന്‍ പ്രചരണവിഭാഗം രംഗത്തെത്തിയത്. ട്രംപ് ക്യാമ്പിലെ പല രഹസ്യവിവരങ്ങളും ചോര്‍ത്തിയതായാണ് വിവരം. രഹസ്യ മെയിലുകൾ തങ്ങൾക്ക് ലഭിച്ചതായി അമേരിക്കൻ മാധ്യമ സ്ഥാപനങ്ങളായ പൊളിറ്റികോയും ന്യൂയോർക്ക് ടൈംസും അറിയിച്ചിരുന്നു. വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നില്‍ ഇറാനാണെന്നാണ് ട്രംപിന്റെ ആരോപണം. 

പ്രസിഡന്റ് പദവി തിരിച്ചുപിടിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ ഇല്ലാതാക്കാനാണ് ഇറാൻ ഇതിലൂടെ ശ്രമിക്കുന്നതെന്ന് യുഎസ് രഹസ്യാന്വേഷണ ഉ­ദ്യോഗസ്ഥർ ആരോപിച്ചിരുന്നു. പക്ഷെ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ പ്രചരണങ്ങളെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. റഷ്യന്‍ സംഘമായിരുന്നു ഇതിന് പിന്നിലെന്ന് വിക്കിലീക്സ് പിന്നീട് വെളിപ്പെടുത്തി. 

Eng­lish Sum­ma­ry: FBI alleges for­eign inter­fer­ence in US election
You may also like this video

Exit mobile version