നടീനടന്മാരിൽ ചിലർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ. ഒരേ സമയം വിവിധ സിനിമകൾക്ക് ചിലര്‍ ഡേറ്റും സമയവും നൽകും. ഇതുമൂലം ചിത്രീകരണത്തിന് ഏറെ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാതാക്കളുമായി കരാറിൽ ഒപ്പുവെക്കുന്നതിനും വൈമനസ്യം കാണിക്കുന്ന താരങ്ങളുമുണ്ട്. അതുപോലെ കരാർ ലംഘനം നടത്തുന്നവരുമുണ്ട്. സിനിമയുടെ എഡിറ്റ് കാണിക്കണം എന്ന് വാശിപിടിക്കുന്ന താരങ്ങളുമുണ്ട്. അവരെ മാത്രം കാണിച്ചാൽ പോരാ , അവർക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ പ്രവണത ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സിനിമയുടെ യഥാർത്ഥ ശില്പി സംവിധായകൻ തന്നെയാണ്. സിനിമക്ക് പണം മുടക്കുന്ന നിർമ്മാതാവിനെ മാത്രമേ എഡിറ്റിംഗ് കാണിക്കുകയുള്ളുവെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
താരങ്ങള്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരം ആവശ്യങ്ങള്‍ സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . ആരൊക്കെയാണ് ഇത്തരത്തിൽ സഹകരിക്കാത്തതെന്ന് തങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു. ഈ താരങ്ങളുമായി അടുത്ത ആഴ്ചകളിൽ ചർച്ച നടത്തും. പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പം ഫെഫ്ക്ക നിൽക്കുമെന്നും നിർമ്മാതാക്കളുടെ സംഘടനക്ക് ഇത്തരത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. സർഗാത്മകമായ ചർച്ചകളെ സ്വാഗതം ചെയ്യും. മറിച്ച് താരങ്ങളുടെ ഇഷ്ടത്തിനൊത്ത് സംവിധായകർ മാറണമെന്ന് ധരിക്കുന്നത് ശരിയല്ല.
നിർമ്മാതാക്കളും സംവിധായകരും ഉണ്ടെങ്കിൽ മാത്രമേ ഈ താരങ്ങൾ ഉണ്ടാവുകയുള്ളുവെന്നും താര സംഘടനയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.തന്റെ ജോലിയുടെ ധർമ്മകിതയെക്കുറിച്ചുള്ള ധാരണക്കുറവും ആവശ്യമായ അറിവും ഇല്ലാത്തതും ഒരു വിഷയമാണെന്നും അദ്ദേഹം വിശദമാക്കി. എന്തായാലും അധികകാലം ഇത് തുടർന്ന് കൊണ്ട് പോകാനാവില്ല. വൈകാതെ കാര്യങ്ങൾ എല്ലാർവർക്കും ബോധ്യപ്പെടുമെന്നും താരങ്ങൾ തിരുത്തുമെന്ന് പ്രതീക്ഷയെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. കൊച്ചിയിൽ ഫെഫ്ക ജനറൽ കൗൺസിലിന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
English Summary: Fefka says some of the actors are creating problems
You may also like this video