ഗുജറാത്തിലെ സൂറത്തിൽ രണ്ട് കോളജ് വിദ്യാർത്ഥിനികളെ ക്ഷേത്രത്തിലെ ശൗചാലയത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ പ്രശസ്തമായ സ്വാമിനാരായണ ക്ഷേത്ര സമുച്ചയത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശരീരത്തിൽ വിഷമരുന്ന് കുത്തിവെച്ച് ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ കോളജിലേക്ക് പോയ പെൺകുട്ടികൾ ഉച്ചകഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ക്ഷേത്ര പരിസരത്താണെന്ന് കണ്ടെത്തി. ക്ഷേത്രത്തിലെ പാർക്കിങ് മൈതാനത്ത് പെൺകുട്ടികളുടെ സ്കൂട്ടറുകളും പൊലീസ് കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിൽ പെൺകുട്ടികൾ ശൗചാലയത്തിലേക്ക് പോകുന്നത് ദൃശ്യങ്ങളിൽ കണ്ടു. ഏറെ സമയം കഴിഞ്ഞിട്ടും ഇവർ പുറത്തിറങ്ങാത്തതിനെ തുടർന്ന് പൊലീസ് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപത്തുനിന്നായി ഒരു സിറിഞ്ചും മൂന്ന് കുപ്പി വിഷമരുന്നുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മരണത്തിന് മുൻപ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഇരുവരും ആത്മഹത്യ ചെയ്യാനുള്ള വഴികൾ തിരഞ്ഞതായി കണ്ടെത്തി. ഏത് മരുന്ന് ഉപയോഗിക്കണം, എങ്ങനെ കുത്തിവെക്കണം തുടങ്ങിയ കാര്യങ്ങൾ ഇവർ ഇന്റർനെറ്റിലൂടെ മുൻകൂട്ടി മനസിലാക്കിയിരുന്നു എന്നാണ് സൂചന.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സ്ഥലത്തുനിന്ന് കണ്ടെടുത്ത സിറിഞ്ചും മരുന്നുകളും ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് മാറ്റി. ഡിൻഡോളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് പരിശോധനാ ഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ മരണകാരണത്തെക്കുറിച്ചും ഉപയോഗിച്ച മരുന്നിനെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥിനികളെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താൻ സുഹൃത്തുക്കളെയും സഹപാഠികളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

