Site icon Janayugom Online

രാസവളം വില വീണ്ടും കുത്തനെ കൂട്ടി

കേന്ദ്ര സർക്കാർ സ്വകാര്യ വളം കമ്പനികൾക്ക് നിർദ്ദേശിച്ചിരുന്ന വിലനിയന്ത്രണം മാറ്റിയത് മൂലം രാസവളങ്ങൾക്ക് വില വീണ്ടും വർധിച്ചു. കനത്ത മഴ വരുത്തിവച്ച കെടുതികൾക്കൊപ്പം വളത്തിന്റെ വിലയിലുണ്ടായ വൻവർധന കാർഷികമേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വളപ്രയോഗത്തിന്റ സമയത്തുതന്നെയാണ് അമിത വില വർധനയുണ്ടായിരിക്കുന്നത്. രാസവളങ്ങളുടെ വില വർധിക്കുന്നതിനൊപ്പം ജൈവവളങ്ങളുടെയും വിലയിലും വർധന വരും. നേർവളങ്ങളുടെ വില വർധനയുടെ ചുവടു പിടിച്ച് കൂട്ടുവളങ്ങൾക്കും വില കൂടി. 

പച്ചക്കറി, വാഴകൃഷികൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന എല്ലുപൊടിക്കും വേപ്പിൻ പിണ്ണാക്കിനും വില വർധിച്ചു. എന്നാല്‍ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്നത് യൂറിയയാണ്. അതിന്റെ വില വർധിപ്പിച്ചിട്ടുമില്ല. കേരളത്തിന്റ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നാനോ ടെക്നോളജി ഉൾപ്പെടെ പ്രയോജനപ്പെടുത്തി ശാസ്ത്രീയമായ വളപ്രയോഗമാണ് നടത്തുന്നത്. അതിനാൽ വളം കുറച്ചേ ആവശ്യമായി വരൂ. 1010 രൂപയായിരുന്ന ഒരുചാക്ക് (50 കി. ഗ്രാം) പൊട്ടാഷിന് ഒറ്റയടിക്ക്700 രൂപ വർധിച്ചു. കിലോഗ്രാമിന് 20 രൂപയായിരുന്ന ചില്ലറവില്പനവില 35 രൂപയിലേക്ക് ഉയർന്നു. ഈവർഷം ഏപ്രിലിൽ പൊട്ടാഷ് വില 850 രൂപയായിരുന്നു. നെല്ല്, റബർ, പച്ചക്കറി തുടങ്ങി എല്ലാവിധ കൃഷിക്കും പൊട്ടാഷ് ആവശ്യമാണ്. കൂടുതൽ കർഷകർ ഉപയോഗിക്കുന്നതും ഈ വളമാണ്. പൊട്ടാഷ് കൂടുതലും ഇറക്കുമതി ചെയ്യുകയാണ്. 

മിശ്രിതവളങ്ങളുടെ (എൻപികെ) വിലയും ക്രമാതീതമായി വർധിച്ചു. ഇവയുടെ ലഭ്യതക്കുറവും പ്രതിസന്ധിയായി. അസംസ്കൃതവസ്തുവായ ഡയോ അമോണിയ ഫോസ്ഫേറ്റിന്റെ (ഡിഎപി) ക്ഷാമമാണ് കാരണം. ചാക്കൊന്നിന് (50 കി. ഗ്രാം) 940 രൂപയായിരുന്ന മിശ്രിതവളങ്ങൾക്ക് 1200 രൂപയായി. 45 കിലോവരുന്ന ഒരു ചാക്ക് യൂറിയയ്ക്ക് പ്രിന്റഡ് വില 265 രൂപയാണ്. ഇതേ വിലയ്ക്കാണ് ചെറുകിട കച്ചവടക്കാർക്ക് വിതരണക്കാർ നൽകുന്നത്. അതിനാൽ വിലകൂട്ടി വിൽക്കേണ്ടിവരുന്നതായി വ്യപാരികൾ പറയുന്നു. ഫാക്ടംഫോസിന് ക്ഷാമമില്ലെങ്കിലും വില വർധിച്ചു. 1390 രൂപയാണ് 50 കിലോഗ്രാം ചാക്കിന്റെ വില. ഉണങ്ങിയ ചാണകത്തിന്റെ വിലയിലും വർധനയുണ്ടായി.
eng­lish summary;Fertilizer prices have risen sharply again
you may also like this video;

Exit mobile version