Site icon Janayugom Online

വാഗണുകളില്ലാതെ വളം തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നു

സ്വകാര്യവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ റയിൽവേ, ഗുഡ്സ് വാഗണുകൾ അനുവദിക്കാത്തതിനാൽ സംസ്ഥാനത്തിന് അനുവദിച്ച രാസവളം വിവിധ സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്നു. ആന്ധ്രയിലെ കാക്കിനട, കർണാടകയിലെ മംഗളൂരു, തമിഴ്‌നാട്ടിലെ ചെന്നൈ തുറമുഖങ്ങളിൽ പൊട്ടാഷും യൂറിയയുമാണ് കെട്ടിക്കിടക്കുന്നത്. സ്വകാര്യ ഏജൻസികളുടെ താൽപ്പര്യത്തിന് അനുസരിച്ചാണ് ചരക്ക് നീക്കത്തിന് വാഗണുകൾ അനുവദിക്കുന്നത്.നേരത്തെ കൃഷി,ഇന്ധന നീക്കം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകിയിരുന്നു.

തൊഴിലാളികൾക്കിടയിൽ സ്വകാര്യവൽക്കരണത്തിനെതിരെ കനത്ത അമർഷം നിലനിൽക്കുമ്പോഴും യാത്രാതീവണ്ടികൾ അടക്കം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.മഴ കുറയുന്നതോടെ സംസ്ഥാനത്ത് കൃഷി സജീവമാകും. രാസവളം ഏറ്റവും അത്യാവശ്യമായ സമയമാണിത്. എന്നാൽ വളത്തിന് ക്ഷാമം രൂക്ഷമാണ്. കൃഷി മന്ത്രി പി പ്രസാദ് കേന്ദ്രത്തിന് കത്തയച്ചതിനെ തുടർന്നാണ് വളം അനുവദിച്ചത്. ഇതാണ് സംസ്ഥാനത്ത് എത്തിക്കാനാകാത്തത്. രാസവളം എത്തിക്കാൻ അടിയന്തരമായി വാഗൺ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് റയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 

രാസവളത്തിന്റെ വില കുത്തനെ വർധിപ്പിച്ചതിന് പിന്നാലെയാണ് ക്ഷാമം. മിശ്രിത വളങ്ങൾക്കുൾപ്പെടെ ക്ഷാമം രൂക്ഷമാണ്. ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വില ടണ്ണിന് 24,000 രൂപയിൽനിന്ന് 38,000 ആയും എൻപികെ ‑ഒന്നിന് 23,500ൽനിന്ന് 35,500 രൂപയാക്കിയും വില കൂട്ടിയിരുന്നു. മറ്റു വളങ്ങൾക്കും ഇരട്ടിയിലധികമാക്കി വില വര്‍ധിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry : fer­til­iz­ers struck in ports due to non avail­abil­i­ty of wagons

You may also like this video :

Exit mobile version