തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പുതുക്കിയ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ചീഫ് ഇലക്ടറൽ ഓഫീസർ അർച്ചന പട്നായിക് തിങ്കളാഴ്ച പുറത്തുവിട്ട പട്ടിക പ്രകാരം വൻതോതിലുള്ള ക്രമീകരണങ്ങളാണ് വോട്ടർപട്ടികയിൽ വരുത്തിയിരിക്കുന്നത്. പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയ്ക്ക് ശേഷം 74 ലക്ഷത്തിലധികം പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ തമിഴ്‌നാട്ടിലെ ആകെ വോട്ടർമാരുടെ എണ്ണം 5.67 കോടിയായി കുറഞ്ഞു. 2025 ഒക്ടോബറിൽ 6.41 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണമാണ് ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷം ഇപ്പോൾ 5.67 കോടിയായി മാറിയത്. പുതിയ പട്ടികയനുസരിച്ച് സംസ്ഥാനത്ത് 2.7 കോടി പുരുഷ വോട്ടർമാരും 2.8 കോടി വനിതാ വോട്ടർമാരും 7,617 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. ചെങ്കൽപേട്ട് ജില്ലയിലെ ഷോളിംഗനല്ലൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് (5.36 ലക്ഷം). ഏറ്റവും കുറഞ്ഞ വോട്ടർമാരുള്ളത് ഹാർബർ മണ്ഡലത്തിലാണ് (1.16 ലക്ഷം).
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ നടത്തിയ ഈ നടപടി വൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് പരാതി നൽകാവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജില്ലാ ഇലക്ടറൽ ഓഫീസർക്കും തുടർന്ന് ചീഫ് ഇലക്ടറൽ ഓഫീസർക്കും അപ്പീൽ നൽകാൻ വോട്ടർമാർക്ക് നിയമപരമായ അവകാശമുണ്ട്. തമിഴ്‌നാടിന് പുറമെ കേരളം, പശ്ചിമ ബംഗാൾ, പുതുച്ചേരി, അസം എന്നിവിടങ്ങളിലും ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഒൻപതാമത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണമാണിത്. ഇതിന് മുൻപ് 2002–2004 കാലഘട്ടത്തിലാണ് ഇത്തരമൊരു നടപടി ഉണ്ടായത്. കഴിഞ്ഞ വർഷം ബീഹാറിൽ നടന്ന പരിഷ്കരണത്തിൽ 69 ലക്ഷം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ നടപടി വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.

