പാക്കിസ്ഥാനുള്ള ധനസഹായം താൽക്കാലികമായി നിർത്തിവെക്കാൻ എക്സിക്യൂട്ടീവ് ഉത്തരവുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . സാംസ്കാരിക സംരക്ഷണം, ഊർജ്ജം, സാമ്പത്തിക വളർച്ച എന്നിവ ഉൾപ്പെടെയുള്ള നിരവധി പ്രധാന പദ്ധതികളാണ് നിർത്തിവെച്ചത്. പാക്കിസ്ഥാനു നൽകുന്ന വിദേശ സഹായം പുനഃപരിശോധിക്കുന്നതിനു വേണ്ടിയാണ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നത്. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉതകുന്ന പല പദ്ധതികളും നിർത്തലായവയിൽ ഉൾപ്പെടുന്നു.
ആരോഗ്യം, കൃഷി, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിലെ മറ്റ് പദ്ധതികളെയും ഉത്തരവ് ബാധിക്കും . ഈ വർഷം അവസാനിക്കാനിരുന്ന സാമൂഹിക സംരക്ഷണ പ്രവർത്തനം ഉൾപ്പെടെയുള്ള സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട പദ്ധതികളും നിർത്തിവച്ചിരിക്കുകയാണ്. ഈ പദ്ധതികളിൽ ചിലത് ശാശ്വതമായി റദ്ദാക്കപ്പെടുകയോ ഗണ്യമായി കുറയ്ക്കുകയോ സൂചനയുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.