Site iconSite icon Janayugom Online

ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ജോയിയുടെ അനുജനു റെയിൽവേയോ സർക്കാരോ ജോലി നൽകുമെന്നും വാഗ്ദാനമുണ്ട്. സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വസിച്ചാണു പ്രതിഷേധങ്ങളിലേക്കു പോകാത്തതെന്നു കുടുംബം പ്രതികരിച്ചു. 

ജോയിയെ കണ്ടെത്താൻ മഹത്തായ രക്ഷാപ്രവർത്തനമാണു നടന്നതെന്നും പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. റെയിൽവേ ഭൂമിയിലായിരുന്നു അപകടം. സർക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. മാലിന്യ സംസ്കരണം ഉറപ്പാക്കാൻ റെയിൽവേയുമായി യോഗം ചേർന്നിരുന്നു. യോഗത്തിൽ‌ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരെത്തിയില്ല. റെയിൽവേ ചെയ്യേണ്ട 20 കാര്യങ്ങൾ യോഗത്തിൽ വ്യക്തമാക്കിയിരുന്നെന്നും മന്ത്രി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

ജോയിയെ കാണാതായി 46 മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജോയിയുടെ സഹോദരനും സഹോദരന്റെ മകനും ഒപ്പം ജോലി ചെയ്തവരും മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ എത്തിയാണ് ജോയിയെ തിരിച്ചറിഞ്ഞത്. രാവിലെ ഉപ്പിടാംമൂട് പാലത്തിനു സമീപമുള്ള ഇരുമ്പ് പാലത്തിന് അരികിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായതിനാൽ മൃതദേഹം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

Eng­lish Sum­ma­ry: Finan­cial assis­tance of Rs.10 lakh to Joy’s mother

You may also like this video

Exit mobile version