Site icon Janayugom Online

സാമ്പത്തിക പ്രതിസന്ധി: കറാച്ചി തുറമുഖം യുഎഇയ്ക്ക് കൈമാറും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടിയന്തരമായി പണം കണ്ടെത്തുന്നതിന് കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇക്ക് കൈമാറും. രാജ്യാന്തര നാണയനിധിയിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അടിയന്തരമായി പണലഭ്യത ഉറപ്പുവരുത്താനാണ് പാകിസ്ഥാന്റെ നീക്കം.
ഇന്റർ–ഗവൺമെന്റൽ കൊമേഴ്സ്യൽ ട്രാൻസാക്‌ഷൻസ് കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ധനമന്ത്രി ഇസ്‌ഹാഖ് ധറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കറാച്ചി പോർട്ട് ട്രസ്റ്റും (കെപിടി) യുഎഇ സർക്കാരും തമ്മിൽ കരാറിലെത്താൻ ഒരു സമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചുവെന്ന് പാകിസ്ഥാൻ മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. തുറമുഖത്തിന്റെ പ്രവർത്തനം, അറ്റകുറ്റപ്പണികൾ, നിക്ഷേപം, വികസനം എന്നിവയെക്കുറിച്ചുള്ള കരട് തയാറാക്കുന്നതും ഇവരുടെ ചുമതലയാണ്.

കഴിഞ്ഞ വർഷമാണ് പാകിസ്ഥാൻ ഇന്റർനാഷണൽ കണ്ടെയ്നെർസ് ടെർമിനൽസിന്റെ (പിഐസിടി) നിയന്ത്രണത്തിലുള്ള കറാച്ചി തുറമുഖം ഏറ്റെടുക്കുന്നതിൽ യുഎഇ സർക്കാർ താല്പര്യം കാട്ടിയത്. അബുദാബി(എഡി) പോർട്സ് ഗ്രൂപ്പിന്റെ കീഴിലുള്ള അബുദാബി പോർട്സിനാകും തുറമുഖത്തിന്റെ നിയന്ത്രണം. യുഎഇയിൽ 10 തുറമുഖങ്ങളും ടെർമിനലുകളും നിലവിൽ നിയന്ത്രിക്കുന്നത് എഡി പോർട്സ് ഗ്രൂപ്പ് ആണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ സമയബന്ധിതമായി വിറ്റഴിക്കുന്നതിനും പണവിനിമയം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് ഇന്റര്‍നാഷണല്‍ കൊമേഷ്യല്‍ ട്രാന്‍സാക്‌ഷന്‍സ് ആക്ട് സര്‍ക്കാര്‍ പാസാക്കിയത്. ഈ നിയമപ്രകാരം നടക്കുന്ന ആദ്യ ഇടപാടായിരിക്കും ഇത്. 2019ലാണ് അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്ന് വായ്പയെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഐഎംഎഫിമ്മിന്റെ നിബന്ധനകള്‍ പൂര്‍ണമായും നടപ്പാക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചിരുന്നെങ്കിലും വായ്പ ലഭിച്ചിരുന്നില്ല. ഈ മാസം 30ന് വായ്പയുടെ കാലാവധി അവസാനിക്കും. 

Eng­lish Sum­ma­ry: Finan­cial cri­sis: Karachi port to be hand­ed over to UAE
You may also like this video

Exit mobile version