Site icon Janayugom Online

സാമ്പത്തിക സംവരണം; തമിഴ്‍നാട് പുനഃപരിശോധനാ ഹര്‍ജി നല്‍കും

സാമ്പത്തിക സംവരണ വിധി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് തമിഴ്‍നാട്. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രഖ്യാപനം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും. ഡിഎംകെ സഖ്യത്തിലെ ഘടകകക്ഷികള്‍ പ്രത്യേകം ഹര്‍ജി സമര്‍പ്പിക്കും. പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കുന്ന 103-ാം ഭരണഘടനാ ഭേദഗതിക്കെതിരെ യോഗം പ്രമേയം പാസാക്കി. 

ദ്രാവിഡ രാഷ്ട്രീയം പ്രത്യയശാസ്ത്രമായ തന്റെ സർക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്ന് യോഗത്തിന് ശേഷം എം കെ സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് കാലത്തെ സാമൂഹിക മുന്നേറ്റത്തിന് അടിസ്ഥാനം പിന്നാക്ക സംവരണം ആയിരുന്നു. ഭരണഘടനാ ശിൽപികളുടേയും രാഷ്ട്രശിൽപികളുടേയും ആശയത്തിന് എതിരാണ് സാമ്പത്തിക സംവരണം. അടിസ്ഥാന ജനങ്ങളുടെ മുന്നേറ്റത്തിൽ നിയമങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്. സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ അശാസ്ത്രീയമാണ്. എട്ട് ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർ എങ്ങനെ പാവപ്പെട്ടവരാകും എന്നും സ്റ്റാലിന്‍ ചോദിച്ചു. സിപിഐ, സിപിഐ(എം), കോൺഗ്രസ്, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈകൾ പാർട്ടി തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. ബിജെപിയും എഐഎഡിഎംകെയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അതേസമയം എന്‍ഡിഎ സഖ്യകക്ഷിയായ പിഎംകെ യോഗത്തിനെത്തി. 

Eng­lish Summary:financial reser­va­tion; Tamil Nadu will file a review petition
You may also like this video

Exit mobile version