Site iconSite icon Janayugom Online

തീപ്പൊരി വെടിക്കെട്ട്; അഭിഷേകിന് 28 പന്തില്‍ സെഞ്ചുറി

ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റില്‍ 28 പന്തില്‍ താരം സെഞ്ചുറി കുറിച്ചു. പഞ്ചാബിന്റെ താരമായ അഭിഷേക് മേഘാലയയ്ക്കെതിരെയാണ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചത്. ടീം ക്യാപ്റ്റന്‍ കൂടിയായ അഭിഷേക് ഒരു ഇന്ത്യന്‍ ബാറ്ററിന്റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ചുറി എന്ന റെക്കോഡിനൊപ്പം എത്തുകയും ചെയ്തു. മത്സരത്തില്‍ 29 പന്തില്‍ 11 സിക്സും എട്ട് ഫോറുമടക്കം പുറത്താകാതെ 106 റണ്‍സാണ് അ­ഭിഷേക് നേടിയത്. മേഘാലയ മുന്നോട്ടുവച്ച 143 റണ്‍സ് വിജയലക്ഷ്യം അഭിഷേകിന്റെ വെടിക്കെട്ടിന്റെ കരുത്തില്‍ 9.3 ഓവറില്‍ പഞ്ചാബ് മറികടന്നു. 

ഹർനൂർ സിങ് (ഏഴു പന്തിൽ ആറ്), സലിൽ അറോറ (രണ്ടു പന്തിൽ ഒന്ന്), സൊഹ്‌റാബ് ധലിവാൾ (15 പന്തിൽ 22) എന്നിവരാണ് പുറത്തായത്. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് അഭിഷേകിന്റേത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ വേഗമേറിയ സെഞ്ചുറി തുടങ്ങിയ റെക്കോഡുകളിലേക്കാണ് അഭിഷേകിന്റെ കുതിപ്പ്. അഭിഷേകിനു മുന്നിലുള്ളത്, ഈ വർഷം ജൂണിൽ സൈപ്രസിനെതിരെ 27 പന്തിൽ സെഞ്ചുറിയിലെത്തി­യ എസ്തോണിയ താരം സഹിൽ ചൗഹാൻ മാത്രം. 

ഗുജറാത്ത് താരം ഉർവിൽ പട്ടേലും കഴിഞ്ഞ ദിവസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 28 പന്തിൽ സെഞ്ചുറി നേടിയിരുന്നു.
ഇന്ത്യന്‍ ടീമില്‍ ഓപ്പണറുടെ സ്ഥാനത്താണ് അഭിഷേക് ഇറങ്ങിയിട്ടുള്ളത്. സ്ഥിരതയില്ലായ്മയാണ് താരത്തിനെ അലട്ടുന്നത്. എന്നാല്‍ കത്തിക്കയറാന്‍ കെല്‍പ്പുള്ള ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍, ഈ പ്രകടനത്തോടെ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ഓപ്പണിങ് നോട്ടമിടുന്ന എല്ലാ താരങ്ങള്‍ക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് പറയാം.

Exit mobile version