ശബരിമല മകരവിളക്ക് ദിനത്തിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ ഹൈക്കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മകരവിളക്ക് ദിനത്തിൽ മൊത്തം പ്രവേശനം 35,000 പേർക്കായി ചുരുക്കിക്കൊണ്ടാണ് കോടതി ഉത്തരവിറക്കിയത്.
മകരവിളക്കിന് തൊട്ടുമുമ്പുള്ള ദിവസമായ ജനുവരി 13‑ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിങ് വഴി 5,000 പേർക്കുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദർശനത്തിന് എത്തുന്നവർക്കായി സമയക്രമത്തിലും കോടതി കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മകരവിളക്ക് ദിവസം രാവിലെ 10 മണി കഴിഞ്ഞാൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്കും, 11 മണിക്ക് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേക്കും ഭക്തരെ കടത്തിവിടാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

