Site iconSite icon Janayugom Online

ആദ്യ അട്ടിമറി ഫെൻസിങില്‍

പാരിസിലെ ആദ്യ അട്ടിമറി ഫെൻസിങില്‍. നിലവിലെ വനിതാ എപ്പി ചാമ്പ്യൻ ചൈനയുടെ സൺ യിവെൻ ആദ്യമത്സരത്തിൽ ജപ്പാന്റെ മിഹോ യോഷിമുറയോട് പരാജയപ്പെട്ടു. നിശ്ചിത സമയത്ത് ഇരുവരും 13 ടച്ച് വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. തുടര്‍ന്ന് സഡൻ ഡെത്തില്‍ ആദ്യ കുറച്ച് നിമിഷങ്ങളിൽ 43-ാം റാങ്കുകാരിയായ യോഷിമുറ വിജയം ഉറപ്പിച്ചു.
രണ്ടുതവണ ലോക ചാമ്പ്യനായ സൺ 2016‑ൽ റിയോയിൽ വ്യക്തിഗത, ടീം വെങ്കല മെഡലുകള്‍ നേടിയിട്ടുണ്ട്. ടോക്യോ ഒളിമ്പിക്സിലെ വ്യക്തിഗത നേട്ടത്തോടെ ചൈനയില്‍ ഏറെ ആരാധകരുള്ള താരമായി സണ്‍ മാറിയിരുന്നു. മിഹോ യോഷിമുറ പ്രീ ക്വാര്‍ട്ടറില്‍ വ്ലാഡ ഖറകോവയോട് പരാജയപ്പെടുകയും ചെയ്തു. മറ്റൊരു ഉക്രെയ്ന്‍ താരം ഒലേന ക്രിവിസ്കയും ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഫ്രഞ്ച് ഫെന്‍സിങ് റാണി എന്നറിയപ്പെടുന്ന മേരി ഫ്ലോറൻസ് കന്ദസാമി പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായി. 2023‑ൽ ലോക ചാമ്പ്യൻഷിപ്പിൽ മേരി-ഫ്ലോറൻസ് കിരീടം ചൂടിയിരുന്നു. ഇത്തവണ ഏറ്റവും സാധ്യത കല്പിക്കപ്പെട്ടിരുന്ന താരവും കൂടിയായിരുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ മൂന്ന് സ്വർണമെഡലുകളും ഒരു വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. എന്നാല്‍ ഒളിമ്പിക് മെഡലെന്ന സ്വപ്നം ചൈനീസ് താരം യു സിഹാന്റെ മുന്നില്‍ അടിയറ വയ്ക്കുകയായിരുന്നു. അതേസമയം മറ്റൊരു പ്രധാന ഫ്രഞ്ച് താരം ഔറീന്‍ മാലോ-ബ്രെട്ടന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
പുരുഷ വിഭാഗം സേബര്‍ വ്യക്തിഗത വിഭാഗത്തില്‍ ഹംഗറിയുടെ ഇതിഹാസതാരം ആരോണ്‍ സിലാഗിയും പുറത്തായി. 2012, 2016, 2021 വർഷങ്ങളിൽ സിലാഗി ഒളിമ്പിക് സ്വർണം നേടിയിട്ടുണ്ട്. മൂന്ന് തവണ വ്യക്തിഗത ചാമ്പ്യനായ ഒരേയൊരു പുരുഷ ഫെൻസർ കൂടിയാണ്. നാലാം വ്യക്തിഗത സ്വർണമെന്ന ലക്ഷ്യവുമായി പാരിസിലെത്തിയ താരത്തിന് കനേഡിയൻ ഫാരെസ് അർഫയ്ക്ക് മുന്നില്‍ കാലിടറുകയായിരുന്നു. 15–8 നാണ് ലോകചാമ്പ്യന്റെ പരാജയമെന്നതും ശ്രദ്ധേയം.

Eng­lish Summary;First coup in fencing
You may also like this video

Exit mobile version