ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന്‍ വിവാഹ വേദിയാകുന്നു. 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ സിആര്‍പിഎഫ് വനിതാ സംഘത്തെ നയിച്ച സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) അസിസ്റ്റന്റ് കമാൻഡന്റ് പൂനം ഗുപ്തയാണ് വധു. രാഷ്ട്രപതി ദ്രൗപതി മുര്‍മു വിവാഹത്തിന് അനുമതി നല്‍കിയതോടെയാണ് അപൂര്‍വ വിവാഹത്തിന് രാഷ്ട്രപതി ഭവന്‍ സാക്ഷിയാവുന്നത്. രാഷ്ട്രപതി ഭവനിലെ മദര്‍ തെരേസ ക്രൗണ്‍ കോംപ്ലക്സിലായിരിക്കും വിവാഹം. വിവാഹചടങ്ങില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാകും പ്രവേശനം ലഭിക്കുക.
എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്ത് വന്നിട്ടില്ല. നിലവില്‍ രാഷ്ട്രപതി ഭവനില്‍ പേഴ്സണല്‍ സെക്യൂരിറ്റി ഓഫിസര്‍ തസ്തികയിലാണ് മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ നിന്നുള്ള പൂനം ഗുപ്ത ജോലി ചെയ്യുന്നത്. ജമ്മുകശ്മീരില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായ അവ്‌നീഷ് കുമാറാണ് വരന്‍. പൂനത്തിന്റെ ജോലിമികവില്‍ ആകൃഷ്ടയായ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിവാഹത്തിന് അനുമതി നല്‍കുകയായിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരി കൂടിയാണ് പൂനം ഗുപ്ത. 2018 ല്‍ യുപിഎസ്‌സി സിഎപിഎഫ് പരീക്ഷയില്‍ 81-ാം റാങ്കോടെയായിരുന്നു പാസായത്. അച്ഛൻ രഘുവീർ ഗുപ്ത നവോദയ വിദ്യാലയത്തിൽ ഓഫിസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്നു. ബീഹാറിലെ തീവ്ര നക്സല്‍ ബാധിത മേഖലകളിലും പൂനം സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രൊഫഷണൽ ചുമതലകൾക്ക് പുറമേ, സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി സോഷ്യൽ മീഡിയയിലും പൂനം ഗുപ്ത സജീവ സാന്നിധ്യമാണ്.

