രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കെതിരെ തെളിവുകളില്ലെന്നുമാണ് രാഹുൽ കോടതിയിൽ വാദിച്ചത്. എന്നാൽ, രാഷ്ട്രീയ സ്വാധീനമുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും വാദിച്ചു. മൂന്ന് ബലാത്സംഗക്കേസുകളിൽ രണ്ടെണ്ണത്തിൽ ഇതിനോടകം ജാമ്യം ലഭിച്ച രാഹുലിന്, ഒന്നാം കേസിൽ ഹൈക്കോടതി നേരത്തെ അറസ്റ്റ് തടഞ്ഞിരുന്നു.
അതേസമയം, ഈ കേസിലെ ആദ്യ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അഭിഭാഷക ദീപ ജോസഫിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. “നിങ്ങൾ ഒരു വനിതാ അഭിഭാഷകയല്ലേ, ഇത്തരം ഭാഷ ഉപയോഗിക്കാമോ?” എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞ കാര്യങ്ങളാണ് താൻ പങ്കുവെച്ചതെന്ന ദീപയുടെ വാദത്തെ കോടതി തള്ളി. ഒരു പുരുഷനാണ് ഇത്തരത്തിൽ പെരുമാറിയതെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുമായിരുന്നു എന്നും സ്ത്രീയെന്ന പരിഗണനയാണ് നൽകുന്നതെന്നും കോടതി നിരീക്ഷിച്ചു.
ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്റെ നേതാവാണെന്നും പരാതിക്കാരിയെയും മറ്റുള്ളവരെയും നിരന്തരം വേട്ടയാടുകയാണെന്നും അതിജീവിത കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ദീപ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും പരാതിക്കാരി ആരോപിച്ചു. ദീപയുടെ ഹർജി തള്ളിയ സുപ്രീം കോടതി, അവർക്ക് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം നൽകി.

