Site iconSite icon Janayugom Online

പെരിയാറിൽ മത്സ്യക്കുരുതി; രാസമാലിന്യം ഒഴുക്കിയ കമ്പനികൾക്കെതിരെ നടപടി

പെരിയാറിൽ പാതാളം ഷട്ടറിന് സമീപം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. സമീപത്തെ വ്യവസായ ശാലകളിൽ നിന്നുളള രാസമാലിന്യം പുഴയിൽ കലർന്നതാണ് മത്സ്യങ്ങൾ ചത്തു പൊങ്ങിയതിന് കാരണമെന്ന് കരുതുന്നു. എന്നാൽ ഉപ്പുവെളളവുമായി ചേർന്ന് ജലത്തിൽ ഓക്‌സിജന്റെ അംശം പെട്ടെന്ന് കുറഞ്ഞതാണ് സംഭവത്തിന് കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ. കഴിഞ്ഞ നിരവധി വർഷങ്ങളായി ആവർത്തിക്കുന്ന മത്സ്യക്കുരുതിക്ക് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ അടക്കം പ്രക്ഷോഭരംഗത്ത് തുടരുന്നതിനിടെയാണ് വീണ്ടും മത്സ്യക്കുരുതി.

തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് മീനുകൾ ചത്തുപൊങ്ങിക്കിടക്കുന്നത് നാട്ടുകാർ കണ്ടത്. ചെമ്പല്ലി, കൂരി, കരിമീൻ തുടങ്ങിയ ഇനങ്ങളിൽപ്പെട്ട മീനുകളാണ് ഒരു പ്രദേശമാകെ ജലോപരിതലത്തിൽ തിങ്ങിക്കിടന്നത്. വിവരം അറിഞ്ഞ് നാട്ടുകാർ തദ്ദേശസ്ഥാപന അധികൃതരെയും മലിനീകരണ നിയന്ത്രണ ബോർഡിനെയും വിവരം അറിയിച്ചു. പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 

കൂടാതെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്,വാട്ടർ അതോറിട്ടി, ഫിഷറീസ് വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ഒരാഴ്ചക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. പ്രദേശം വ്യവസായ മേഖലയായതിനാൽ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിന്റെ ഫലമായാണോ ഇത് സംഭവിച്ചതെന്ന് സിസിടിവി കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കുറ്റക്കാരായ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. 

Eng­lish Summary:Fish farm­ing in Peri­yar; Action against com­pa­nies that dumped chem­i­cal waste
You may also like this video

Exit mobile version