ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ടുകള്‍ക്ക് കടലിൽ പോകാൻ കഴിയാത്തത് മത്സ്യബന്ധനമേഖലക്ക് തിരിച്ചടിയാവുന്നു . നീണ്ട ഇടവേളക്കുശേഷം മത്സ്യബന്ധനം പുനരാരംഭിച്ച സാഹചര്യത്തിലാണ് കാലാവസ്ഥ വ്യതിയാനംമൂലം ബോട്ടുകള്‍ക്ക് കരയിലേക്ക് മടങ്ങേണ്ടി വന്നത്. കോവിഡ് പ്രതിസന്ധിയും മോശം കാലാവസ്ഥയും കടല്‍ക്ഷോഭവും കടലിൽപോകാൻ കഴിയാത്ത സാഹചര്യം സൃഷ്ട്ടിച്ചതോടെ മുൻപില്ലാത്തവണ്ണം പ്രതിസന്ധിയിലാണ് മൽസ്യമേഖല. ട്രോളിങ് നിരോധനം അവസാനിച്ചശേഷം കടലിലിറങ്ങിയ ബോട്ടുകള്‍ക്ക് കാര്യമായ തോതില്‍ മീന്‍ ലഭിച്ചില്ല. തുടക്കത്തില്‍ സുലഭമായി ലഭിക്കാറുള്ള കിളിമീന്‍ സാന്നിധ്യം പോലും ഇത്തവണ തീരെ കുറവായിരുന്നു. ചെമ്മീെന്‍റയും ലഭ്യത കുറവായിരുന്നു.
കരിക്കാടി ചെമ്മീന്‍ മാത്രമാണ് മോശമല്ലാത്ത തോതില്‍ കിട്ടിത്തുടങ്ങിയത്. എന്നാല്‍, ഒട്ടുമിക്ക ബോട്ടുകള്‍ക്കും വന്‍തോതില്‍ ചെമ്മീന്‍ കിട്ടിയതോടെ വിലയില്‍ ഇടിവുമുണ്ടായി. കിട്ടുന്ന ചെമ്മീന് കാര്യമായ വലുപ്പം ഇല്ലാത്തതും പ്രശ്‌നമായി. ഇതേത്തുടര്‍ന്ന് ചെമ്മീന്‍ മാത്രം ലക്ഷ്യമിട്ടു കടലിലിറങ്ങിയ ബോട്ടുകള്‍ പലതും കടലില്‍ പോകാതെ കിടന്നു. മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരുപാട് കുടുംബങ്ങളാണ് ഇതോടെ വറുതിയിലായത്. കഴിഞ്ഞ സീസണിലും ഒട്ടേറെ തൊഴില്‍ദിനങ്ങള്‍ ഇത്തരത്തില്‍ നഷ്ടമായിരുന്നു. മത്സ്യലഭ്യത കുറഞ്ഞതിനെതുടര്‍ന്നും നിരവധി ബോട്ടുകള്‍ക്ക് കടലില്‍ പോകാന്‍ സാധിച്ചില്ല. പല ഉടമകളും ഇതിെന്‍റ പേരില്‍ വന്‍ തോതില്‍ സാമ്ബത്തിക നഷ്ടം നേരിട്ടു. ട്രോളിങ് നിരോധനത്തില്‍ ഇളവു വേണമെന്ന് മത്സ്യമേഖലയില്‍നിന്ന് ആവശ്യമുയര്‍ന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ആ നഷ്ടം നികത്തുന്നതിനിടെ പലതവണ കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് ബോട്ടുകള്‍ കടലില്‍ ഇറക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി.
ബോട്ടുകള്‍ കടലില്‍ ഇറങ്ങാന്‍ വൈകിയാല്‍ ഇനിയും വലിയ കടക്കെണിയിലേക്ക് നീങ്ങുമെന്ന ആധിയിലാണ് മത്സ്യമേഖലയും അനുബന്ധമേഖലയും.മംഗളൂരു അടക്കമുള്ള സ്ഥലത്തുനിന്ന് വൻതോതിൽ മൽസ്യം ഇന്സുലേറ്റഡ് വാനുകളിൽ ചന്തയിലെത്തുന്നതും പ്രാദേശിക മൽസ്യത്തൊഴിലാളികൾക്ക് വിനയാവുന്നുണ്ട് .മത്സ്യത്തിന്റെ കാലപ്പഴക്കവും ഗുണനിലവാരവും പരിശോധിക്കാൻ ഏകീകൃത സംവിധാനം ഇല്ലാത്തത് കള്ളക്കച്ചവടക്കാർക്ക് തുണയാവുന്നു .
English Summary : fishermen in crisis due to cyclones