Site icon Janayugom Online

മുന്‍ ഭാര്യയുൾപ്പെടെ 3 പേരെ കൊന്ന് ഫിറ്റ്നസ് കോച്ച്

സമൂഹമാധ്യമങ്ങളില്‍ ലൈവ് സ്ട്രീം ചെയ്ത് മുന്‍ ഭാര്യയേയും മറ്റ് രണ്ട് പേരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ബോഡി ബില്‍ഡര്‍. ബാള്‍ക്കന്‍ രാജ്യമായ ബോസ്നിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ ലൈവ് സ്ട്രീം ചെയ്തുകൊണ്ടായിരുന്നു ബോസ്നിയന്‍ നഗരമായ ഗ്രാഡാകിനെ ഞെട്ടിച്ചുകൊണ്ടുള്ള കൊലപാതകങ്ങള്‍ നടന്നത്. പൊലീസ് പിടികൂടുമെന്ന സ്ഥിതി വന്നതോടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മുന്‍ ഭാര്യയെ കൊല ചെയ്ത ശേഷം ഇയാള്‍ ഗ്രാഡാകിലെ തെരുവിലേക്ക് പിസ്റ്റളുമായി ഇറങ്ങി കണ്ണില്‍പ്പെട്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. മുന്‍ ഭാര്യയെ കൂടാതെ ഒരു പുരുഷനും ഇയാളുടെ മകനുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെടിവയ്പില്‍ ഒരു പൊലീസുകാരനും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഒരു യുവതിയ്ക്കും യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഗ്രഡാകില്‍ നടന്ന അക്രമത്തേക്കുറിച്ച് സംസാരിക്കാന്‍ വാക്കുകള്‍ ഇല്ലെന്നാണ് ബോസ്നിയന്‍ ഫെഡറേഷന്‍റെ പ്രധാനമന്ത്രി നെര്‍മിന്‍ നിക്സിക് പറയുന്നത്. അക്രമി സ്വന്തം ജീവന്‍ അവസാനിപ്പിച്ചെങ്കിലും ഇരയാകേണ്ടി വന്നവരുടെ ജീവന്‍ തിരിച്ച് വരില്ലല്ലോയെന്നാണ് പ്രധാനമന്ത്രി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. വെടിവയ്പിന് കാരണമായ പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ ബോഡി ബില്‍ഡറുടെ മുന്‍ ഭാര്യ ഇയാളില്‍ നിന്ന് ഭീഷണിയുള്ളതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ ലൈവ് സ്ട്രീം ആരംഭിച്ചത്. കാഴ്ചക്കാരോട് ഇന്നൊരു കൊലപാതകം കാണാം എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതിന് പിന്നാലെ തോക്കെടുത്ത് ഒരു സ്ത്രീയുടെ നെറ്റിയിലേക്ക് വെടി വയ്ക്കുകയായിരുന്നു. ഈ സമയത്ത് കുട്ടികളുടെ കരച്ചിലും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. ഒന്നിലധികം വീഡിയോകള്‍ ലൈവ് സ്ട്രീം ചെയ്തതിന് പിന്നാലെയാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.

ഇയാളെ പൊലീസ് കണ്ടെത്തി വന്നപ്പോഴേയ്ക്കും മറ്റ് രണ്ട് പേരെ കൂടി ഇയാള്‍ കൊലപ്പെടുത്തിയിരുന്നു. 12000ത്തോളം പേരാണ് ഇയാളുടെ ലൈവ് സ്ട്രീം കണ്ടതെന്നും 126ല്‍ അധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തെന്നും പൊലീസ് പ്രതികരിക്കുന്നു. ഈ വീഡിയോകള്‍ പിന്നീട് നീക്കം ചെയ്തു. 35കാരനായ ബോഡിബില്‍ഡറെ ഇതിന് മുന്‍പ് ലഹരി കേസിലും പൊലീസുകാരനെ ആക്രമിച്ച കേസിലും അറസ്റ്റ് ചെയ്തിരുന്നു.

eng­lish sum­ma­ry; Fit­ness coach kills 3 includ­ing ex-wife, 12,000 peo­ple watch live stream­ing on Instagram

you may also like this video;

Exit mobile version