അമേരിക്കയിലെ ടെക്സസിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്ന അഞ്ച് വയസ്സുകാരനെയും പിതാവിനെയും വിട്ടയക്കാൻ യുഎസ് ജഡ്ജി ഉത്തരവിട്ടു. മിനിയാപൊളിസിലെ വീടിന് മുന്നിൽ വെച്ച് ലിയാം കൊനെജോ റാമോസ് എന്ന അഞ്ച് വയസ്സുകാരനെ കസ്റ്റഡിയിലെടുത്തത് വലിയ തോതിലുള്ള ജനരോഷത്തിന് കാരണമായിരുന്നു. “അനിയന്ത്രിതമായ അധികാരത്തോടുള്ള ദാഹം” എന്നാണ് കുട്ടിയുടെ തടങ്കലിനെ ജഡ്ജി ഫ്രെഡ് ബിയറി വിശേഷിപ്പിച്ചത്. കുട്ടിയെയും പിതാവ് അഡ്രിയാൻ അലക്സാണ്ടർ കൊനെജോ അരിയാസിനെയും ഫെബ്രുവരി 3നകം വിട്ടയക്കണമെന്നാണ് കോടതി ഉത്തരവ്.
ദിവസേനയുള്ള നാടുകടത്തൽ ക്വാട്ട തികയ്ക്കാൻ വേണ്ടി കുട്ടികളെ പോലും മാനസികമായി തളർത്തുന്ന സർക്കാരിന്റെ രീതിയെ ജഡ്ജി രൂക്ഷമായി വിമർശിച്ചു. 2024ൽ ഇക്വഡോറിൽ നിന്ന് അഭയം തേടി നിയമപരമായാണ് ഇവർ അമേരിക്കയിലെത്തിയത്. സ്പൈഡർമാൻ ബാഗും മുയലിന്റെ ആകൃതിയുള്ള തൊപ്പിയും ധരിച്ച അഞ്ച് വയസ്സുകാരനെ തടങ്കലിൽ വെച്ചത് മനുഷ്യത്വരഹിതമാണെന്ന് ജഡ്ജി ഉത്തരവിൽ ചൂണ്ടിക്കാട്ടി. അതേസമയം, മിനിയാപൊളിസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കുന്ന “ഓപ്പറേഷൻ മെട്രോ സർജ്” എന്ന കുടിയേറ്റ വിരുദ്ധ നടപടികൾ തുടരുന്നതിനിടെയാണ് ഈ സുപ്രധാന വിധി വന്നിരിക്കുന്നത്.

