Site icon Janayugom Online

മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്

മരക്കാര്‍’ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന സ്ഥിരീകരണത്തിന് പിന്നാലെ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. സിനിമ ഒരു നടനെ കേന്ദ്രീകരിച്ചല്ല നിലനില്‍ക്കുന്നതെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. അഞ്ചല്ല 50 സിനിമകള്‍ ഒടിടിയിലേക്ക് പോയാലും സിനിമ നിലനില്‍ക്കും. ഉപാധികളില്ലാതെയാണ് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന കുറുപ്പ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നതെന്നും വിജയകുമാര്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ ‘കുറുപ്പ്’ സിനിമയുടെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ വിജയകുമാര്‍ പങ്കെടുക്കുകയും ചെയ്തു.തിയേറ്ററുടമകള്‍ കുറുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഉപാധികളൊന്നും മുന്നോട്ടുവെച്ചിരുന്നില്ല. പരമാവധി പിന്തുണയ്ക്കണമെന്ന് മാത്രമാണ് പറഞ്ഞത്. പട്ടിണി കിടന്ന പതിനായിരത്തോളം കുടുംബങ്ങളുടെ പ്രാര്‍ത്ഥന ഈ ചിത്രത്തിനൊപ്പമുണ്ടാകും. കോര്‍പറേറ്റുകള്‍ക്കൊപ്പം നില്‍ക്കരുതെന്ന് താന്‍ യുവതാരങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കെ വിജയകുമാർ പറഞ്ഞു

മോഹന്‍ലാലിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്നാണ് ഒടിടി തെരഞ്ഞെടുത്തതെന്ന് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് വിവാദമായിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ഷാജി കൈലാസ് ഒരുക്കുന്ന എലോണ്‍, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാന്‍ എന്നിവയും പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രവും നേരിട്ട് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചു. പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന ബോക്‌സിങ്ങ് ചിത്രം, ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്നിവയുടെ റിലീസിനേക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ വ്യക്തമായി പ്രതികരിച്ചില്ല.
ENGLISH SUMMARY;FIYOK AGAINST MOHANLAL
YOU MAY ALSO LIKE THIS VIDEO;

Exit mobile version