Site iconSite icon Janayugom Online

ബ്രസീലിൽ മിന്നൽ പ്രളയവും ഉരുള്‍പ്പൊട്ടലും; 25 മരണം, നാൽപ്പതിലധികം പേരെ കാണാനില്ല

തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്ത് പെയ്ത അതിശക്തമായ മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച ആരംഭിച്ച കനത്ത മഴയിലും തുടർന്നായുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലുംപ്പെട്ട് ഇതുവരെ 25 പേർ മരിച്ചതായാണ് റിപ്പോർട്ട്. നാൽപ്പതിലധികം പേരെ കാണാതായിട്ടുണ്ട്. ജുയിസ് ഡി ഫോറ, ഉബ എന്നീ നഗരങ്ങളിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. നദികൾ കരകവിഞ്ഞൊഴുകിയതും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

പ്രളയസാധ്യത കണക്കിലെടുത്ത് ദുരന്തബാധിത നഗരങ്ങളിൽ നിന്ന് നാനൂറിലധികം പേരെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സുരക്ഷാ സേനയും ഫയർഫോഴ്സും ചേർന്നാണ് ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ വ്യക്തമാക്കി. ഉരുൾപൊട്ടൽ ഭീഷണിയുള്ള ചരിഞ്ഞ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫെബ്രുവരി മാസത്തിൽ സാധാരണ ലഭിക്കേണ്ട മഴയുടെ ഇരട്ടിയിലധികം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലഭിച്ചതാണ് ദുരന്തത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്. പലയിടങ്ങളിലും റോഡുകൾ തകരുകയും ചെളി അടിഞ്ഞുകൂടുകയും ചെയ്തത് ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് മേഖലയെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്.

Exit mobile version