Site icon Janayugom Online

ഹിമാചലില്‍ മിന്നല്‍ പ്രളയം: ആറ് മരണം

himachal Pradesh

മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും ആറ് മരണം. 13 പേര്‍ക്ക് പരിക്കേറ്റു. സോളന്‍, ഹാമിര്‍പൂര്‍, മാണ്ഡി ജില്ലകളിലാണ് അതിശക്തമായ മഴ ലഭിച്ചത്. രാജ്യത്തിന്റെ 80 ശതമാനം ഭാഗത്തും കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കഴിഞ്ഞ മൂന്നുദിവസമായി ഹിമാചലില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രണ്ട് ദേശീയ പാതകള്‍ ഉള്‍പ്പെടെ 124 റോഡുകള്‍ തകര്‍ന്നു. അപകട സാധ്യത കണക്കിലെടുത്ത് പലയിടത്തും റോഡുകള്‍ അടച്ചു. പത്തിലധികം വീടുകള്‍ ഒലിച്ചുപോയി. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേദാര്‍നാഥ് തീര്‍ത്ഥാടനം നിര്‍ത്തിവച്ചിരിക്കുകയാണ്.

മാണ്ഡി ജില്ലയിലെ ബാഗിപുള്‍ പ്രദേശത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ വിനോദ സഞ്ചാരികളും നാട്ടുകാരും ഉള്‍പ്പെടെ 200 ലധികം ആളുകള്‍ കുടുങ്ങി. ബിയാസ് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കാൻഗ്ര സിറ്റിയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ വിവിധ ഭാഗങ്ങളിലായി രണ്ട് പേർ മരിച്ചു. ഹരിദ്വാര്‍, തെഹ്‌രി, പൗരി, പിത്തോരഗഢ്, നൈനിറ്റാൾ, ചമ്പാവത്ത് ജില്ലകളില്‍ ശക്തമായി മഴ ചെയ്തു. രുദ്രപ്രയാഗിലും ഉത്തരകാശി ജില്ലയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. 

ഹരിയാനയില്‍ പ്രളയം അതീവ രൂക്ഷമാണ്. സംസ്ഥാനത്തെ നദികള്‍ മുഴുവന്‍ കരകവിഞ്ഞ് ഒഴുകുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും കാലവര്‍ഷം ശക്തി പ്രാപിച്ചു. അസമില്‍ പ്രളയ സാഹചര്യം അതീവ രൂക്ഷമായി തുടരുന്നു. 

Eng­lish Sum­ma­ry: Flash floods in Himachal: Six dead

You may also like this video

Exit mobile version