Site iconSite icon Janayugom Online

ഗൾഫിൽ വിമാനങ്ങൾ റദ്ദാക്കി; പി വി സിന്ധു ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ദുബായ് വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവെച്ചതോടെ ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു അവിടെ കുടുങ്ങി. ചൊവ്വാഴ്ച ആരംഭിക്കുന്ന പ്രശസ്തമായ ‘ഓൾ ഇംഗ്ലണ്ട് ഓപ്പൺ’ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ബർമിംഗ്ഹാമിലേക്ക് പോകുകയായിരുന്നു താരം. ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സിന്ധു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചു. “മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ വിമാനങ്ങളും റദ്ദാക്കിയിരിക്കുന്നു” എന്ന കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ ഇറാൻ നടത്തിയ ശക്തമായ പ്രത്യാക്രമണമാണ് ഗൾഫ് മേഖലയെ സ്തംഭിപ്പിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലോകത്തെ ഏറ്റവും തിരക്കേറിയ ദുബായ് വിമാനത്താവളം ഉൾപ്പെടെയുള്ളവ പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. ദീർഘനാളായി നടന്നുവന്ന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ശനിയാഴ്ച ഇറാനിലെ സൈനിക‑ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയത്.

സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി വിദേശകാര്യ മന്ത്രാലയം അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മേഖലയിലെ ഇന്ത്യൻ എംബസികൾ പൗരന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ മറ്റൊരു ബാഡ്മിന്റൺ ജോഡിയായ സാത്വിക്സായിരാജ് — ചിരാഗ് ഷെട്ടി സഖ്യം ആക്രമണം തുടങ്ങുന്നതിന് മുൻപ് തന്നെ സുരക്ഷിതമായി ബർമിംഗ്ഹാമിൽ എത്തിച്ചേർന്നിട്ടുണ്ട്.

Exit mobile version