ത്രീഡി ചിത്രം ‘ലൗലി’യെ ചൊല്ലി വിവാദം. ഒരു ഈച്ചയും ബോണി എന്ന യുവാവുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് ലൗലി. ചിത്രത്തില്‍ മാത്യുവാണ് നായകന്‍. ഇപ്പോളിതാ സിനിമയ്ക്കെതിരെ തെലുങ്ക് ചിത്രം ഈഗയുടെ നിർമ്മാതാവ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പകർപ്പ് അവകാശ ലംഘനത്തിനെതിരെ ആണ് പരാതി നൽകിയിരിക്കുന്നത്. തെലുങ്ക് സിനിമയിലെ അതേ ഈച്ചയെയാണ് മലയാളത്തിലേക്ക് പകർത്തിയിരിക്കുന്നത്. അതിനാൽ ലൗലി സിനിമയിൽ നിന്ന് ലഭിച്ച പണം നൽകണമെന്നും ചിത്രം ഒടിടിയിൽ നിന്ന് പിൻവലിക്കണം എന്നുമാണ് ആവശ്യം.
ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രമാണ് ലൗലി. ‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. കെ.ജയന്‍, കെ.പി.എ.സി ലീല, ജോമോൻ ജ്യോതിർ തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്. സംവിധായകൻ ആഷിഖ് അബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു വിജയ് സംഗീതം, എഡിറ്റിങ് കിരൺ ദാസ് എന്നിവ നിർവഹിക്കുന്നു.

