Site icon Janayugom Online

ട്രെയിനില്‍ ഭക്ഷണത്തിന് തീ വില

പ്രഭാത ഭക്ഷണത്തിന് അടക്കം വിലകൂട്ടി റെയിൽവേ. ഇനി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭക്ഷണം കഴിക്കണമെങ്കിൽ കുറഞ്ഞത് 50 രൂപയെങ്കിലും നൽകണം. നിലവിലുണ്ടായിരുന്ന പ്രീമിയം ട്രെയിനുകളിലെ സർവീസ് ചാർജ് റെയിൽവേ നിർത്തലാക്കിയിട്ടുണ്ട്. നേരത്തെ, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഭക്ഷണം ഓപ്ഷൻ തിരഞ്ഞെടുക്കാത്ത യാത്രക്കാർക്ക് സർവീസ് ചാർജ് നൽകണമായിരുന്നു.
യാത്രക്കാർക്ക് സാധാരണ നിരക്കിൽ വെള്ളം, ചായ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കുമെങ്കിലും പ്രഭാതഭക്ഷണത്തിനും മറ്റ് സമയത്തെ ഭക്ഷണത്തിനും ഇനി 50 രൂപ അധികം നൽകണം. മുൻപ് രാജധാനി, തുരന്തോ, ശതാബ്ദി, വന്ദേ ഭാരത് ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഫുഡ് ഓപ്ഷൻ തിരഞ്ഞെടുത്തില്ലെങ്കിൽ പോലും സർവീസ് ചാർജ് നൽകേണ്ടി വന്നിരുന്നു.
സർക്കുലർ പ്രകാരം, രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളിൽ സെക്കൻഡ്, തേർഡ് എസികളിൽ രാവിലെ ചായ നിരക്ക് 20 രൂപയും ഐഎ / ഇയിൽ 35 രൂപയും നൽകണം. അതേസമയം സെക്കൻഡ്, തേർഡ് എസിയിൽ പ്രഭാതഭക്ഷണത്തിന് 105 രൂപയും എസി ചെയർ കാറിൽ പ്രഭാതഭക്ഷണത്തിന് 155 രൂപയും ഈടാക്കും. ഐഎഇയിൽ അത്താഴവും ഉച്ചഭക്ഷണവും 245 രൂപയ്ക്കും സെക്കൻഡ് എസി, തേഡ് എസി എന്നിവയിൽ 185 രൂപയ്ക്കും ലഭിക്കും. അതേസമയം ചെയർ കാറിൽ തുക കൂടുതലാണ്. 235 രൂപയാണ് ഭക്ഷണത്തിന് നൽകേണ്ടി വരിക.
ഐഎ / ഇയിൽ വൈകുന്നേരത്തെ ലഘുഭക്ഷണത്തോടുകൂടിയ ചായയ്ക്ക് 140 മുതൽ 180 രൂപ വരെ ഈടാക്കും. സെക്കൻഡ്, തേർഡ് എസികളിൽ ചായയ്ക്കൊപ്പം ലഘുഭക്ഷണം 90 രൂപയ്ക്ക് ലഭിക്കും. ചെയർ കാറിൽ യാത്ര ചെയ്യുന്നവർ ഇതിനായി 140 രൂപ നൽകണം. തുരന്തോ സ്ലീപ്പർ ക്ലാസിൽ രാവിലെ ചായ 15 രൂപയ്ക്ക് ലഭിക്കും. അതേസമയം പ്രഭാതഭക്ഷണം 90 രൂപയ്ക്കും ഉച്ചഭക്ഷണം അത്താഴം എന്നിവ 120 രൂപയ്ക്ക് ലഭിക്കും. തേജസ് ട്രെയിനുകളുടെ ഐഎ/ഇസിയിൽ പ്രഭാതഭക്ഷണം 155,205 രൂപയ്ക്ക് ലഭിക്കും. അതേസമയം ഉച്ചഭക്ഷണവും അത്താഴവും 244 മുതൽ 294 രൂപയ്ക്ക് ലഭിക്കും. വന്ദേ ഭാരത് ട്രെയിനുകളിൽ രാവിലെ ചായ 15 രൂപയ്ക്കും പ്രഭാതഭക്ഷണം 155 മുതൽ 205 രൂപയ്ക്കും ലഭിക്കും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും യാത്രക്കാർ 244 മുതൽ 294 രൂപ വരെ നൽകണം.

Eng­lish Sum­ma­ry: Food on the train is expensive

You may like this video also

Exit mobile version