Site icon Janayugom Online

20 വര്‍ഷത്തിനിടെ ആദ്യമായി സിംഗപ്പൂരില്‍ യുവതിക്ക് വധശിക്ഷ

20 വര്‍ഷത്തിനിടെ ആദ്യമായി സിംഗപ്പൂരില്‍ യുവതിക്ക് വധശിക്ഷ. മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട യുവതിയെ ഈ ആഴ്ച തൂക്കിലേറ്റുമെന്ന് അവകാശ സംഘടനകള്‍ അറിയിച്ചു. സരിദേവി ജമാനി എന്ന 45 കാരിയുടെ വധശിക്ഷ വെള്ളിയാഴ്ച നടപ്പിലാക്കും. 30 ഗ്രാം ഹെറോയിൻ കടത്തിയതിന് 2018 ലാണ് സരിദേവിക്ക് ശിക്ഷ വിധിച്ചത്. 2003ൽ 36 കാരിയായ യെൻ മെയ് വോനെ മയക്കുമരുന്ന് കേസില്‍ തൂക്കിലേറ്റിയിരുന്നു. 

50 ഗ്രാം (1.76 ഔൺസ്) ഹെറോയിൻ കടത്തിയതിന് ശിക്ഷിക്കപ്പെട്ട 56 കാരനെ തെക്കുകിഴക്കൻ ഏഷ്യൻ സിറ്റി-സ്റ്റേറ്റിലെ ചാംഗി ജയിലിൽ ഇന്ന് തൂക്കിലേറ്റുമെന്ന് പ്രാദേശിക അവകാശ സംഘടനയായ ട്രാൻസ്ഫോർമേറ്റീവ് ജസ്റ്റിസ് കളക്ടീവ് (ടിജെസി) അറിയിച്ചു. രണ്ട് തടവുകാരും സിംഗപ്പൂർ സ്വദേശികളാണെന്നും അവരുടെ കുടുംബങ്ങൾക്ക് വധശിക്ഷ നടപ്പാക്കാനുള്ള തീയതികൾ നിശ്ചയിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ടിജെസി പറഞ്ഞു.

ലോകത്തിലെ ഏറ്റവും കഠിനമായ മയക്കുമരുന്ന് വിരുദ്ധ നിയമം നിലനില്‍ക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍. 500 ഗ്രാമിൽ കൂടുതൽ കഞ്ചാവും 15 ഗ്രാം ഹെറോയിനും കടത്തുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കോവിഡ് മഹാമാരിക്കാലത്തെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇതുവരെ 13 പേരെയെങ്കിലും രാജ്യത്ത് തൂക്കിലേറ്റിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിന് ഫലപ്രദമായ രീതിയാണെന്ന് സിംഗപ്പൂർ വാദിക്കുന്നു. എന്നാല്‍ വധശിക്ഷയ്ക്ക് മയക്കുമരുന്നുകളുടെ ഉപയോഗത്തിലും ലഭ്യതയിലും എന്തെങ്കിലും സ്വാധീനമുണ്ടെന്നതിന് തെളിവുകളില്ലെന്ന് മനുഷ്യാവകാശസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Summary:For the first time in 20 years, a woman has been sen­tenced to death in Singapore

You may also like this video

Exit mobile version