Site icon Janayugom Online

വിദേശസഹായ വിലക്ക്: ഓക്സിജന്‍ വിതരണം ഉള്‍പ്പെടെയുള്ള സാമൂഹിക സേവനം മുടങ്ങും

വിദേശത്ത് നിന്ന് ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ എഫ്‌സിആർഎ ലൈസൻസ് പുതുക്കുന്നത് നിരസിക്കാനുള്ള സർക്കാർ തീരുമാനം 16 സംസ്ഥാനങ്ങളിലെ സാമൂഹിക സേവനങ്ങളെ സാരമായി ബാധിക്കുമെന്ന് ഓക്സ്‍ഫാം ഇന്ത്യ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം പ്രതിസന്ധി ഘട്ടങ്ങളിൽ കഴിയുന്ന അശരണർക്ക് ആശ്വാസം നൽകാനുള്ള സംഘടനയുടെ ശ്രമങ്ങളെ തടസപ്പെടുത്തുമെന്ന് ഓക്സ്‍ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹാർ പറഞ്ഞു.

ജനുവരി ഒന്നിന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പട്ടികയനുസരിച്ച് ഓക്സ്ഫാം ഇന്ത്യയുടെ എഫ്‌സിആർഎ രജിസ്ട്രേഷൻ പുതുക്കൽ നിരസിക്കപ്പെട്ടു. ഇതോടെ സംഘടനയ്ക്ക് ഇന്ത്യയിൽ അതിന്റെ പ്രവർത്തനങ്ങള്‍ക്ക് വേണ്ടി വിദേശ ഫണ്ട് സ്വീകരിക്കാൻ കഴിയില്ല. കോവിഡ് കാലത്ത് ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കൽ, ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ എന്നിവ പോലുള്ള ജീവൻരക്ഷാ മെഡിക്കൽ, ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ നൽകൽ, ദുർബലരായ സമൂഹത്തിന് ഭക്ഷണം വിതരണം എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഓക്സ്‍ഫാം നടത്തി വരുന്നത്.

16 സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നിർണായകമായ മാനുഷിക പ്രവർത്തനങ്ങളാണ് തടസപ്പെടുക. ദാരിദ്ര്യവും അനീതിയും പരിഹരിക്കുന്നതിനും, വിവേചനമില്ലാത്തതും സ്വതന്ത്രവും നീതിയുക്തവുമായ ഒരു സമൂഹത്തിനുള്ള ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്താനുമുള്ള പ്രവർത്തനങ്ങളാണ് വർഷങ്ങളായി നടത്തി വരുന്നത്- ബെഹാർ പറഞ്ഞു.

Eng­lish Sum­ma­ry: For­eign aid ban: Oxfam says social ser­vices will be suspended

You may like this video also

Exit mobile version