Site iconSite icon Janayugom Online

വിദേശ വിമാനങ്ങൾക്ക് കൂടുതൽ അനുമതി വേണം; കേന്ദ്രത്തിൽ അഡാനിയുടെ സമ്മർദം

ഇന്ത്യയിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നതിനായി വിദേശ വിമാനക്കമ്പനികൾക്ക് അനുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് അഡാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. രാജ്യത്തെ എട്ട് പ്രധാന വിമാനത്താവളങ്ങളുടെ നിയന്ത്രണമുള്ള അഡാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (എഎഎച്ച്എല്‍) ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തുനൽകിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

യുഎഇ, സൗദി അറേബ്യ, ഖത്തർ, സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ വിമാനക്കമ്പനികൾക്ക് ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാറുകൾ പുതുക്കി കൂടുതൽ സർവീസുകൾക്ക് അനുമതി നൽകണമെന്നാണ് അഡാനി ഗ്രൂപ്പിന്റെ ആവശ്യം.
സാമ്പത്തിക തലസ്ഥാനമായ മുംബൈയെ ഒരു ആഗോള വ്യോമയാന ഹബ്ബായി മാറ്റാൻ കൂടുതൽ വിദേശ വിമാനങ്ങളെ അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് അഡാനി ഗ്രൂപ്പ് വാദിക്കുന്നു. വിമാനങ്ങളുടെ കുറവ് മൂലം ടിക്കറ്റ് നിരക്ക് കുത്തനെ കൂടുന്നത് യാത്രക്കാർക്ക് വലിയ ബാധ്യതയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 

അഡാനി ഗ്രൂപ്പിന്റെ ഈ നീക്കം ആഭ്യന്തര വിമാനക്കമ്പനികളായ എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വിദഗ്ധർ പറയുന്നു. വിദേശ കമ്പനികൾക്ക്, പ്രത്യേകിച്ച് പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വമ്പൻ കമ്പനികൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നത് ഇന്ത്യൻ കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന് എയർ ഇന്ത്യ ഭയപ്പെടുന്നു. അന്താരാഷ്ട്ര വിപണി പിടിച്ചെടുക്കാൻ ഇന്ത്യൻ കമ്പനികൾ വൻതോതിൽ പുതിയ വിമാനങ്ങൾ വാങ്ങിക്കൂട്ടുന്ന സമയമാണിതെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.
വിമാനത്താവള വികസനത്തിനായി വൻതോതിൽ നിക്ഷേപം നടത്തുന്ന അഡാനി ഗ്രൂപ്പിന് കൂടുതൽ വിമാനങ്ങൾ വരുന്നത് വരുമാന വര്‍ധനവിന് സഹായിക്കും. 2030 ഓടെ വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,110 കോടി ഡോളർ ചെലവഴിക്കുമെന്ന് അഡാനി ഗ്രൂപ്പ് ഡയറക്ടർ ജീത് അഡാനി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടികൾ മുടക്കി അത്യാധുനിക സൗകര്യങ്ങളുള്ള വിമാനത്താവളങ്ങൾ നിർമ്മിച്ചിട്ടും വിദേശ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ഈ നിക്ഷേപങ്ങളെ ബാധിക്കുമെന്നാണ് ഗ്രൂപ്പിന്റെ നിലപാട്.

2016‑ലെ ദേശീയ സിവിൽ ഏവിയേഷൻ നയം അനുസരിച്ച്, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് അനുവദിച്ച സീറ്റുകളുടെ 80 ശതമാനമെങ്കിലും ഉപയോഗിച്ചാൽ മാത്രമേ വിദേശ കമ്പനികൾക്ക് കൂടുതൽ സർവീസുകൾക്ക് അനുമതി നൽകാറുള്ളൂ. ഇത് വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ കൂടുതൽ വിമാനങ്ങൾ വിന്യസിക്കുന്നതിന് തടസ്സമാകുന്നു. ഈ നിയമത്തിൽ ഇളവ് വരുത്താനാണ് അഡാനി ഗ്രൂപ്പ് ഇപ്പോൾ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നത്.

Exit mobile version