അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ അതിർത്തി മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീ ഇന്ത്യൻ സൈന്യം വിജയകരമായി അണച്ചു. ചൈനീസ് അതിർത്തിക്ക് സമീപമുള്ള കഹോ ഗ്രാമത്തിന് സമീപം ഒരാഴ്ചയോളമായി ആളിപ്പടർന്ന തീയാണ് സൈന്യവും വ്യോമസേനയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ നിയന്ത്രണവിധേയമാക്കിയത്. ലോഹിത് നദിയുടെ പടിഞ്ഞാറൻ മലനിരകളിൽ പടർന്ന തീ ജനവാസ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയാൻ സാധിച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി.
കഴിഞ്ഞ ജനുവരി 21ന് നിയന്ത്രണരേഖയ്ക്ക് അപ്പുറത്താണ് തീപിടുത്തം ആരംഭിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തുടർന്ന് ജനുവരി 27ഓടെ ഇത് ഇന്ത്യൻ അതിർത്തിയിലേക്ക് വ്യാപിക്കുകയായിരുന്നു. ഏകദേശം 4,50,00 ചതുരശ്ര മീറ്റർ വനഭൂമി നശിച്ചതായാണ് കണക്കാക്കുന്നത്. ഇതിന് പുറമെ, ഷി-യോമി ജില്ലയിലെ മെചൂക്കയിലുണ്ടായ മറ്റൊരു കാട്ടുതീയും സൈന്യം കൃത്യസമയത്ത് ഇടപെട്ട് അണച്ചു.

