Site icon Janayugom Online

വ്യാജ ഉത്തരവുണ്ടാക്കി സർട്ടിഫിക്കറ്റുകൾ നൽകി; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ റെയ്ഡ്

കോഴിക്കോട് കുന്ദമംഗലത്ത് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തി. സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി പ്രവാചക വൈദ്യം എന്ന പേരിൽ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചു എന്ന പരാതിയിലാണ് റെയ്ഡ്. 21 പേരാണ് പരാതി നൽകിയത്. ലക്ഷക്കണക്കിന് രൂപ വിദ്യാർത്ഥികളിൽ നിന്നും സർട്ടിഫിക്കറ്റിന് വേണ്ടി വാങ്ങി എന്നാണ് പൊലീസ് നൽകുന്ന വിവരം. കുന്ദമംഗലം — വയനാട് റോഡിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക്ക് മെഡിസിൻ കാലിക്കറ്റ് എന്നാണ് സ്ഥാപനത്തിന്റെ പേര്. 

കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ സ്ഥാപനം കുന്ദമംഗലത്ത് പ്രവർത്തിക്കുന്നുണ്ട്. പ്രവാചക വൈദ്യ കോഴ്സ് നടത്തുന്നതിനു പുറമേ വിവിധ രോഗങ്ങൾക്കുള്ള ചികിത്സയും ഉണ്ടായിരുന്നു എന്നാണ് പരിസരവാസികൾ പറയുന്നത്. ഇവിടത്തെ പഠനത്തിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിക്കും മറ്റും അപേക്ഷ നൽകിയപ്പോഴാണ് തങ്ങൾക്ക് പറ്റിയ അമളി പഠിതാക്കൾക്ക് മനസിലായത്. യാതൊരുവിധ അംഗീകാരവുമില്ലാത്ത സർട്ടിഫിക്കറ്റുകളാണ് ഓരോരുത്തർക്കും ലഭിച്ചത്. കാരന്തൂർ സ്വദേശിയായ ഡോ. ഷാഫി അബ്ദുല്ല സുഹാരി എന്നയാളാണ് ഈ സ്ഥാപനം നടത്തിയത്. ഇയാളെ പൊലീസിന് കണ്ടെത്താനായിട്ടില്ല. റെയ്ഡ് നടക്കുമ്പോൾ സ്ഥാപനത്തിന്റെ മാനേജർ മാത്രമാണ് ഉണ്ടായിരുന്നത്. 

പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു. ഇന്നലെ രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. പിടിച്ചെടുത്ത രേഖകളും മറ്റു വിവരങ്ങളും പരിശോധിച്ച് അംഗീകാരമില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് ഇൻസ്പെക്ടർ എസ് ശ്രീകുമാർ അറിയിച്ചു. 

Eng­lish Summary:forged orders and issued cer­tifi­cates; Raid on pri­vate edu­ca­tion­al institution
You may also like this video

Exit mobile version