Site icon Janayugom Online

ജോ ജോസഫിന് പിന്തുണയുമായി മുന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ ഇടത്ത് നിന്നും പിന്തുണ വരുന്നു. കെവി തോമസ് അടക്കമുള്ളവര്‍ പിന്തുണയറിയിച്ചതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിരം സമിതി അംഗമായിരുന്ന ഗ്രേസി ജോസഫാണ് പിന്തുണയറിയിച്ചത്. താന്‍ വികസനത്തിനൊപ്പം നില്‍ക്കുന്നവരെയാണ് പിന്തുണയ്ക്കുകയെന്ന് അവര്‍ പ്രഖ്യാപിച്ചു.

മണ്ഡലത്തില്‍ താമസിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട് ജോ ജോസഫിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുമെന്നും ഗ്രേസി പറഞ്ഞു. ഏലംകുളത്തെ ബന്ധുവീട്ടിലെത്തിയ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ ഗ്രേസി സ്വീകരിച്ച് പിന്തുണ അറിയിച്ചു. ഗ്രേസി നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച നേതാവാണ്. 2011ല്‍ കലൂര്‍ സൗത്തില്‍ നിന്നും, 2016ല്‍ കതൃക്കടവില്‍ നിന്നുമാണ് വിജയിച്ചത്. മുന്‍ മേയര്‍ സൗമിനി ജെയിനെ പിന്തുണച്ചെന്ന കാരണത്താല്‍ പാര്‍ട്ടിയില്‍ ഗ്രേസിക്കെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം എന്ത് വന്നാലും പിന്തുണ ജോ ജോസഫിന് തന്നെയെന്ന നിലപാടിലാണ് ഗ്രേസി.

ജോജോസഫിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് താന്‍ രംഗത്തിറങ്ങുമെന്നും, ബാക്കിയൊക്കെ പിന്നീട് നോക്കാമെന്നും അവര്‍ പറഞ്ഞു. 2020 ജനുവരിയില്‍ ഗ്രേസി ജോസഫിനെ ഡിസിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരോട് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പാര്‍ട്ടിയെ പരസ്യമായി അവഹേളിച്ചു എന്നെല്ലാമായിരുന്നു സസ്‌പെന്‍ഷന് കാരണങ്ങള്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കലൂര്‍ സൗത്തില്‍ വിമതയായി കോണ്‍ഗ്രസിനെതിരെ ഗ്രേസി ജോസഫ് മത്സരിച്ചിരുന്നു. ഗ്രൂപ്പ് പോരിന്റെ ഭാഗമായി മേയര്‍ സൗമിനി ജെയിനെ പുറത്താക്കാന്‍ കൂട്ട് നില്‍ക്കാത്തത് കൊണ്ടാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന് ഗ്രേസി ആരോപിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസിന്റെ വമ്പന്‍ നേതാക്കള്‍ തന്നെ ഇടതുപക്ഷത്തെത്തിയത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ മങ്ങലേല്‍പ്പിക്കും. ഇതുവരെ പോയതൊക്കെ യാതൊരു ജനപ്രീതിയും ഇല്ലാത്തവരാണെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. എന്നാല്‍ പ്രമുഖ നേതാവ് കൂടി എറണാകുളത്ത് നിന്ന് കോണ്‍ഗ്രസ് വിടുമെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് മുമ്പ് അത് വലിയ തിരിച്ചടിയാവും യുഡിഎഫിന്.

Eng­lish Summary:Former Wom­en’s Con­gress state sec­re­tary with sup­port for Joe Joseph

You may also like this video:

Exit mobile version