Site icon Janayugom Online

നാലുവര്‍ഷ ബിരുദത്തിന്റെ കരിക്കുലം രൂപീകരിക്കല്‍ ദ്രുതഗതിയില്‍ നടപ്പാക്കും: മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദത്തിന്റെ കരിക്കുലം രൂപീകരിക്കല്‍ ദ്രുതഗതിയില്‍ നടപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. നാലുവര്‍ഷ ബിരുദ പ്രോഗ്രാം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരള സര്‍വകലശാലയില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഡിസംബര്‍ മാസത്തോടെ പ്രാരംഭ നടപടികള്‍ ആരംഭിച്ച് മാര്‍ച്ചില്‍ സിലബസ് പൂര്‍ണമാക്കാനാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല രജിസ്ട്രാറുമാര്‍ ചേര്‍ന്ന് തയ്യാറാക്കുന്ന നാലുവര്‍ഷ ബിരുദത്തിന്റെ മാതൃകാ മാനദണ്ഡം അവസാനഘട്ടത്തിലാണ്. പരീക്ഷാ പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദഗ്ധ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ജനപക്ഷ വൈ‍ജ്ഞാനിക സമൂഹമെന്ന ആശയത്തില്‍, പശ്ചാത്തല സൗകര്യവികസനത്തിനൊപ്പം ഉള്ളടക്കത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സജീവമായ ആലോചനകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ക്ലാസുകള്‍ ഒരിക്കലും ഏകപക്ഷീയമായിരിക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള ഇടം ക്ലാസില്‍ ഉണ്ടാവണം. വിദ്യാ­ര്‍ത്ഥിയുടെ ജിജ്ഞാ­സ പ്രചോദിപ്പിക്കുന്നവരാകണം അധ്യാപകരെന്നും മന്ത്രി പറഞ്ഞു. 

സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ‍ഡോ. കെ എസ് അനില്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജെ എസ് ഷിജൂഖാന്‍, അഡ്വ. ജി മുരളീധരന്‍ പിള്ള, ഐക്യുഎസി ഡയറക്ടര്‍ ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, റിസര്‍ച്ച് ഓഫിസര്‍ ‍ഡോ. വി ഷെഫീഖ്, സുധീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Summary:Formulation of cur­ricu­lum for four-year degree will be imple­ment­ed quick­ly: Min­is­ter R Bindu

You may also like this video

Exit mobile version