Site icon Janayugom Online

നാലര വയസുകാരി കൊല്ലപ്പെട്ട കേസ്; 31 വർഷങ്ങള്‍ക്ക് ശേഷം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

ശാരീരിക പീഡനത്തെ തുടർന്ന് നാലരവയസുകാരി കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതി മൂന്നാർ ദേവികുളം സ്വദേശി ബീന എന്ന ഹസീനയ്ക്ക് ജീവപര്യന്തം തടവും 10, 000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്നു വർഷം അധിക കഠിനതടവ് അനുഭവിക്കണം.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. ഈ കേസിലെ ഒന്നാം പ്രതി ഗണേശൻ ഒളിവിലാണ്.

1991 നവംബര്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. ഹസീനയും കാമുകന്‍ മംഗലാപുരം സ്വദേശി ഗണേശനും ചേർന്ന് വളർത്തുന്നതിനായി കർണാടക സ്വദേശിനിയായ മഞ്ചുവിൽ നിന്നും വാങ്ങിയ നാലര വയസ്സുള്ള മിനി എന്ന ശാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഓയിറ്റി റോഡിലെ സെലക്ട് ലോഡ്ജിൽ താമസിച്ചിരുന്ന പ്രതികൾ പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം അവിടെ നിന്നും മുങ്ങി. തുടർന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും ഒളിവിൽ പോയി.

രണ്ടാം പ്രതിയായ ബീനയെ 28 വർഷങ്ങൾക്ക് ശേഷം 2021 മാര്‍ച്ച് 30 ന് ടൗൺ പൊലീസ് എറണാകുളം കളമശ്ശേരിയിൽ നിന്നും പിടികൂടുകയായിരുന്നു. തുടർന്ന് വിചാരണ തീരുംവരെ രണ്ടാം പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റിലായിരുന്നു. സർക്കിൾ ഇൻസ്പക്ടർമാരായ സതീഷ് ചന്ദ്രൻ, ടി പി പീതാംബരൻ, വി വി നാരായണൻ, രാജ്മോഹൻ എന്നിവർ അന്വേഷണം നടത്തിയ കേസിൽ ടി കെ രാജ്മോഹനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ജോജു സിറിയക്ക്, അഡ്വക്കേറ്റ് മുഹസീന കെ എന്നിവരും പ്രതിഭാഗത്തിന് അഡ്വക്കേറ്റ് ശ്യാംജിത്തും ഹാജരായി.

Eng­lish sum­ma­ry; Four-and-a-half-year-old girl killed; after 31 years Defen­dant got life sen­tence in prison and fine

You may also like this video;

Exit mobile version