Site icon Janayugom Online

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു, അച്ഛന്‍കോവിലാറിലും മുങ്ങിമരണം, മരിച്ചത് രണ്ട് യുവാക്കള്‍

ജില്ലയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി നാല് പേര്‍ മുങ്ങിമരിച്ചു. മല്ലപ്പള്ളി മണിമലയാറ്റിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് കുട്ടികളും പത്തനംതിട്ട കൈപ്പട്ടൂരിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽ പെട്ട് ഏഴംകുളം സ്വദേശികളായ രണ്ട് യുവാക്കളുമാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് നാടിനെ നടുക്കിയ രണ്ട് അപകടങ്ങളും ഉണ്ടായത്. വൈകുന്നേരം മൂന്നരയോടെ മല്ലപ്പള്ളിയിൽ മണിമലയാറ്റിലെ വടക്കൻ കടവിലെ ചുഴിയിൽപ്പെട്ടാണ് തമിഴ്‌നാട് സ്വദേശികളായ രണ്ട് കുട്ടികൾ മരിച്ചത്.

തിരുനെൽവേലി ലക്ഷ്മണന്റെയും രാസാത്തിയുടെയും മകൻ കാർത്തിക് (16), പനവടലി സത്രം വീട്ടിൽ വെളിയപ്പന്റെയും കസ്തൂരിയുടെയും മകൻ ശബരി (15) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് 2.45ന് ആയിരുന്നു അപകടം. മല്ലപ്പള്ളിയിൽ തേരടിയിൽ തമ്പിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുബ്രഹ്മണ്യന്റെ വീട്ടിൽ കുടുംബത്തോടൊപ്പം ഒരു ചടങ്ങിനായി എത്തിയതായിരുന്നു ഇവർ. ചടങ്ങിനുശേഷം മണിമലയാറ്റിലെ വടക്കൻ കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങുമ്പോൾ കാർത്തികും, ശബരിയും കയത്തിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തിയാണ് ഇരുവരെയും കരക്കെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കീഴ്‌വായ്പ്പൂര് പൊലീസ് മേൽ നടപടി സ്വീകരിച്ചു. വൈകിട്ട് നാല് മണിയോടെ കൈപ്പട്ടൂർ പന്തളം റോഡരുകിൽ പരുമല കുരിശടിക്ക് സമീപം കോയിക്കൽ കടവിലാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. ഏഴംകുളം സ്വദേശികളായ സുധീഷ്, വിശാഖ് എന്നിവരാണ് ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചത്. ഇരുവരെയും രക്ഷപ്പെടുത്താൻ ബന്ധുവും ഒരു പ്രദേശവാസിയും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹങ്ങൾ കണ്ടെടുത്തു.

Eng­lish Sum­ma­ry: Four drowned to de-ad in Pathanamthitta

You may like this video also

Exit mobile version