ബംഗളൂരുവിലെ റൂറൽ ജില്ലയായ ഹൊസ്‌കോട്ടെയിൽ അസമിൽ നിന്നുള്ള നാല് അതിഥി തൊഴിലാളികളെ വാടകമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജയന്ത് സിന്ധെ (25), നിരേന്ദ്രനാഥ് (24), ഡോക്ടർ ടൈറ്റ് (25), ധനഞ്ജയ് ടൈറ്റ് (20) എന്നിവരാണ് മരിച്ചത്. ഇവർ സമീപത്തെ കൊക്കകോള വെയർഹൗസിലെ ജീവനക്കാരായിരുന്നു. ശനിയാഴ്ച രാവിലെ ഇവരുടെ അഞ്ചാമത്തെ റൂംമേറ്റാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്വാസംമുട്ടലാണ് മരണകാരണമെന്ന് പൊലീസ് നിഗമനം.
വാതിലുകളും ജനലുകളും പൂർണ്ണമായും അടച്ചിട്ട് രാത്രി വൈകി ഭക്ഷണം പാകം ചെയ്തപ്പോൾ ഗ്യാസ് സ്റ്റൗവിൽ നിന്നുള്ള പുക മുറിയിൽ നിറഞ്ഞതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും വിശദമായ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

