Site icon Janayugom Online

നാലുവര്‍ഷ ബിരുദം: ജൂലൈ ഒന്നിന് തുടക്കം

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന നാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ജൂലൈ ഒന്നിന് തുടക്കമാവും. അന്നേ ദിവസം ‘വിജ്ഞാനോത്സവം’ ആയി സംസ്ഥാനത്തെ കാമ്പസുകളെല്ലാം ആഘോഷിക്കും.
നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ഉച്ചക്ക് 12നാണ് ഉദ്ഘാടനം. മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിക്കും. രാവിലെ നവാഗത വിദ്യാർത്ഥികളെ മുതിർന്ന വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും വരവേൽക്കും. പുതിയ വിദ്യാർത്ഥികൾക്കായി നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസും നല്‍കും.

സംസ്ഥാനതല ഉദ്‌ഘാടനപരിപാടി എല്ലാ കാമ്പസുകളിലും ലൈവ് സ്ട്രീം ചെയ്യും. തുടർന്ന് കാമ്പസ് തല ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമാവും. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ വർഷം മുതൽ എല്ലാ സർവകലാശാലകളിലും ആർട്സ് ആന്റ് സയൻസ് കോളജുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്. തൊഴിൽശേഷി വളർത്തലും ഗവേഷണപ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള ദ്വിമുഖ സമീപനം പുലർത്തുന്ന കേരളത്തിലെ നാലുവർഷ ബിരുദ പരിപാടി രാജ്യത്തുതന്നെ അനന്യമായ മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്. കേരളത്തെ ജനപക്ഷ വൈജ്ഞാനിക സമൂഹമാക്കി വളർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് നാലുവർഷ ബിരുദ പരിപാടിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് അനുബന്ധമായി ഏകീകൃത അക്കാദമിക് കലണ്ടർ സംസ്ഥാനത്ത് തയ്യാറാക്കിയിരുന്നു. ഇതുപ്രകാരമാണ് ഈ വർഷം ജൂലൈ ഒന്നിനു തന്നെ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ക്ലാസ് ആരംഭിക്കുന്നത്. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കോഴ്സുകളും കരിയർ പ്ലാനിങ്ങും നടത്താൻ സെന്റര്‍ ഫോര്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോഴ്സസ് ആന്റ് കരിയര്‍ പ്ലാനിങ് കേന്ദ്രങ്ങൾ സ്വയംപര്യാപ്ത രീതിയിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച ഹാൻഡ് ബുക്ക് മന്ത്രി വാർത്താ സമ്മേളനത്തിൽ പ്രകാശനം ചെയ്തു. 

Eng­lish Sum­ma­ry: Four-year degree: Starts July 1

You may also like this video

Exit mobile version