Site icon Janayugom Online

സിഗരറ്റ് പാക്കറ്റുകളില്‍ ഉയര്‍ന്ന വില രേഖപ്പെടുത്തി തട്ടിപ്പ്

നിയമനടപടി സ്വീകരിക്കാന്‍ മന്ത്രി ജി ആര്‍ അനിലിന്റെ നിര്‍ദേശം തിരുവനന്തപുരം: സിഗരറ്റ് പാക്കറ്റുകളിൽ ഉയർന്ന എംആർപി രേഖപ്പെടുത്തി വില്പന നടക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനിലിന്റെ നിര്‍ദേശപ്രകാരമാണ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത്. ലീഗൽ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾ പ്രകാരം ഒരിക്കൽ പ്രിന്റ് ചെയ്ത വില മാറ്റുവാനോ കൂടിയ വിലയ്ക്ക് വിൽക്കുവാനോ പാടില്ല.

എന്നാൽ കശ്മീർ പോലെയുള്ള സംസ്ഥാനങ്ങളിൽ വിൽക്കുന്നതിനായി നിർമ്മിച്ച കുറഞ്ഞ എംആർപിയിൽ പായ്ക്ക് ചെയ്ത വിൽസ് നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളിലാണ് ഇത്തരത്തിൽ ഉയർന്ന എംആർപി സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിൽ വ്യാപകമായി വില്പന നടത്തുന്നതായി കണ്ടെത്തിയത്. 49 രൂപ എംആർപി ഉള്ളവയിൽ 80 രൂപ രേഖപ്പെടുത്തിയാണ് വില്പന. 257 സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി 51 കേസുകളിലായി 1,67,000 രൂപ പിഴയീടാക്കി. പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. നിയമവിരുദ്ധമായ പ്രവർത്തനത്തിന്റെ പേരിൽ വിൽസ് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാനും നിയമലംഘനം കമ്പനിയുടെ അറിവോടെയല്ലെങ്കിൽ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കുവാനും മന്ത്രി നിർദേശം നൽകി.

Eng­lish Sum­ma­ry: Fraud by mark­ing high prices on cig­a­rette packets
You may also like this video

Exit mobile version